ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് വീണ്ടും നിരാശ; മീരാഭായ് ചാനു നാലാം സ്ഥാനത്ത്, സാബ്‌ലെയ്ക്കും മെഡലില്ല

പാരിസ്: പാരീസ് ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് വീണ്ടും നിരാശ. 49 കിലോ ഗ്രാം വനിതാ വെയ്റ്റ്ലിഫ്റ്റിങ്ങില്‍ ഇന്ത്യൻ താരം മീരാഭായ് ചാനുവിന് മെഡൽ ഇല്ല. ഫൈനലിൽ നാലാം സ്ഥാനത്താണ് മീരാഭായ് ചാനു ഫിനിഷ് ചെയ്തത്. ഒളിമ്പിക്സ് റെക്കോർഡോടെ ചൈനയുടെ ഹൗ സിഹുയിക്കാണ് സ്വർണം. റുമാനിയൻ താരം മിഹേല വലെന്റിന വെള്ളിയും തായ്‍ലൻഡ് താരം സുറോദ്ചന ഖംബാവോ വെങ്കലവും നേടി.

വെയ്റ്റ്‌ലിഫ്റ്റിങ്ങില്‍ മികച്ച തുടക്കമായിരുന്നു മീരാഭായ് ചാനുവിന്റേത്. സ്നാച്ചിലെ മൂന്നാം ശ്രമത്തിൽ 88 കിലോ ഭാരം ഉയർത്തി മീരാഭായ് ചാനു മൂന്നാം സ്ഥാനത്തേക്കു കയറിയിരുന്നു. എന്നാൽ ക്ലീൻ ആൻഡ് ജെർക്കിൽ പിന്നോട്ടുപോയി. ക്ലീൻ ആൻഡ് ജെർക്കിൽ മൂന്നാം ശ്രമത്തിൽ 114 കിലോ ഉയർത്താന്‍ താരത്തിനു സാധിച്ചില്ല. 199 കിലോയാണ് മീരാഭായ് ഉയര്‍ത്തിയത്. മൂന്നാം സ്ഥാനം നേടിയ തായ്‌ലന്‍ഡ് താരം 200 കിലോ ഉയര്‍ത്തി.

പുരുഷന്‍മാരുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ ഇന്ത്യയുടെ അവിനാഷ് സാബ്‌ലെയ്ക്കും മെഡല്‍ നേടാനായില്ല. 11-ാം സ്ഥാനത്താണ് അവിനാഷ് ഫിനിഷ് ചെയ്തത്.