പോള്‍ മുത്തൂറ്റ് വധക്കേസ്: കാരി സതീഷിന്റെ ജീവപര്യന്തം ശരിവച്ച് ഹൈക്കോടതി

കൊച്ചി: പോള്‍ മുത്തൂറ്റ് വധക്കേസിലെ രണ്ടാം പ്രതി കാരി സതീഷ് എന്ന സതീഷ്‌കുമാറിന്റെ ശിക്ഷയും ഹൈക്കോടതി ശരിവച്ചു. പോളിന്റെ മരണം ഉറപ്പാക്കുകയെന്ന ഉദ്ദേശ്യത്തോടെ സതീഷ് കുത്തിക്കൊലപ്പെടുത്തിയെന്ന വിചാരണ കോടതിയുടെ കണ്ടെത്തല്‍ ഹൈക്കോടതി ശരിവെക്കുകയായിരുന്നു.

ജസ്റ്റിസ് പി. ബി. സുരേഷ്‌കുമാറും ജസ്റ്റിസ് ജോണ്‍സണ്‍ ജോണും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് വിചാരണക്കോടതിയുടെ കണ്ടെത്തല്‍ ശരിവെച്ചത്. കൊലപാതക കുറ്റം നിലനില്‍ക്കുമെന്നു കോടതി വിലയിരുത്തി. കാരി സതീഷിന്റെ അപ്പീല്‍ തീര്‍പ്പാക്കിക്കൊണ്ടായിരുന്നു ഉത്തരവ്.

2009 ഓഗസ്റ്റ് 22ന് രാത്രിയാണ് പോള്‍ മുത്തൂറ്റ് കൊല്ലപ്പെട്ടത്. ആലപ്പുഴ പള്ളാത്തുരുത്തി പെരുന്ന റോഡില്‍ വച്ച് മറ്റാരെയോ കൊലപ്പെടുത്താനെത്തിയ സംഘം പോള്‍ മുത്തൂറ്റിനെ ആക്രമിക്കുകയായിരുന്നു. പോള്‍ മുത്തൂറ്റിന്റെ മരണത്തിന് കാരണമായ കുത്തേറ്റത് കാരി സതീഷ് എന്നറിയപ്പെടുന്ന സതീഷില്‍ നിന്നാണെന്ന് പിന്നീട് അന്വേഷണസംഘം കണ്ടെത്തുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഐപിസി 302 പ്രകാരമുള്ള ശിക്ഷ കോടതി ഇന്ന് ശരിവച്ചിരിക്കുന്നത്.