‘എനിക്കിനി ജീവിക്കണ്ട, അത്രക്ക് അനുഭവിച്ചു, വധശിക്ഷ വിധിക്കൂ’; ജഡ്ജിക്ക് മുന്നിൽ തേങ്ങലോടെ പെരിയ കേസിലെ പതിനഞ്ചാം പ്രതി

കൊച്ചി: പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിന്റെയും കൃപേഷിന്റെയും കൊലപാതകത്തില്‍ പങ്കില്ലെന്നും ഒരുപാട് അനുഭവിച്ച തനിക്ക് മരിച്ചാല്‍ മതിയെന്നും കേസിലെ പതിനഞ്ചാം പ്രതിയായ എം സുരേന്ദ്രന്‍. ഇനി ജീവിക്കാന്‍ ആഗ്രഹമില്ല. അതുകൊണ്ട് വധശിക്ഷ നല്‍കി ജീവന്‍ അവസാനിപ്പിക്കാന്‍ സഹായിക്കണമെന്നായിരുന്നു കോടതിയില്‍ സുരേന്ദ്രന്റെ കരഞ്ഞുകൊണ്ടുള്ള അപേക്ഷ. ഗൂഢാലോചന, കേസിലെ പ്രതികളെ രക്ഷപെടാന്‍ സഹായിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ തെളിഞ്ഞിട്ടുള്ളത്.

കേസില്‍ കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറഞ്ഞത്. ഉദുമ മുന്‍ എംഎല്‍എയും സിപിഎം നേതാവുമായി കെവി കുഞ്ഞിരാമന്‍ ഉള്‍പ്പെടെയുള്ള പതിനാല് പ്രതികളാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. പത്ത് പ്രതികളെ വെറുതെ വിട്ടു. കേസില്‍ ജനുവരി 3ന് ശിക്ഷ വിധിക്കും.

2019 ഫെബ്രുവരി 17ന് രാത്രി ഏഴരയോടെ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും(23) കൃപേഷിനെയും(19) കല്യോട്ട് കൂരാങ്കര റോഡില്‍ തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആദ്യം ലോക്കല്‍ പൊലീസിലെ പ്രത്യേക സംഘവും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് പിന്നീട് ഹൈക്കോടതി സിബിഐക്ക്‌ വിടുകയായിരുന്നു.

More Stories from this section

family-dental
witywide