
ന്യൂഡൽഹി: തന്റെ പിഎ സ്വർണക്കടത്തിൽ അറസ്റ്റിലായ സംഭവത്തിൽ പ്രതികരണവുമായി കോൺഗ്രസ് എംപി ശശി തരൂർ. പ്രചാരണ ആവശ്യങ്ങൾക്കായി ഞാൻ ധർമ്മശാലയിൽ ഉള്ളപ്പോഴാണ് സംഭവം അറിഞ്ഞതെന്നും, വിവരം കേട്ടപ്പോൾ ഞെട്ടിപ്പോയെന്നും തരൂർ പ്രതികരിച്ചു.
ശിവകുമാര്‍ പ്രസാദ് തന്റെ മുന്‍ സ്റ്റാഫാണെന്ന് ശശിതരൂര്‍ പറഞ്ഞു. വിമാനത്താവളത്തിലെ സഹായത്തിനായാണ് നിയമിച്ചത്. വൃക്ക രോഗിയായതിനാല്‍ താല്‍ക്കാലികമായി ഇപ്പോഴും തുടരാന്‍ അനുമതി നല്‍കിയിരുന്നു. സ്വര്‍ണ്ണക്കടത്ത് സംബന്ധിച്ച് കാര്യങ്ങള്‍ അറിയില്ല. നിയമം അതിന്റെ വഴിക്ക് പോകട്ടെയെന്നും ശശിതരൂര്‍ എക്‌സില്‍ കുറിച്ചു.
ദുബായില്‍ നിന്നും എത്തിയ യാത്രക്കാരിനില്‍ നിന്നും കള്ളക്കടത്ത് സ്വർണം വാങ്ങുന്നതിനിടെയാണ് ശിവകുമാര്‍ പ്രസാദിനെ കസ്റ്റംസ് പിടികൂടിയത്. കസ്റ്റംസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലിലാണ് ഇയാള്‍ ശശിതരൂരിന്റെ പിഎയാണെന്ന് അവകാശപ്പെട്ടത്. എന്നാല്‍ ഔദ്യോഗിക രേഖകളില്‍ സ്റ്റാഫിന്റെ പട്ടികയില്‍ ശിവകുമാര്‍ പ്രസാദിന്റെ പേരില്ല.