
തിരുവനന്തപുരം: തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിന്റെ നാമനിര്‍ദ്ദേശ പത്രിക തള്ളണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വരും.
രാജീവ് ചന്ദ്രശേഖറിന്റെ നാമനിര്‍ദ്ദേശ പത്രിക സ്വീകരിച്ചത് നിയമ വിരുദ്ധമാണെന്നും ഇത് റദ്ദാക്കണമെന്നുമാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. കോണ്‍ഗ്രസ് പ്രവര്‍ത്തക ആവണി ബന്‍സാല്‍, ബംഗളുരു സ്വദേശി രഞ്ജിത് തോമസ് എന്നിവര്‍ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.
ജസ്റ്റിസുമാരായ വിജി അരുണ്‍, എസ് മനു എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
നാമനിര്‍ദ്ദേശ പത്രികയ്ക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ വിവരങ്ങള്‍ രാജീവ് ചന്ദ്രശേഖര്‍ മറച്ചുവെച്ചുവെന്നാണ് ഹര്‍ജിയിലെ ആക്ഷേപം. നടപടിക്രമങ്ങള്‍ പൂര്‍ണ്ണമാക്കാതെയാണ് വരണാധികാരി പത്രിക സ്വീകരിച്ചതെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്. പരാതി നല്‍കിയിട്ടും വരണാധികാരി നടപടി സ്വീകരിച്ചില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
കേരളത്തില്‍ രണ്ടാം ഘട്ടമായി ഏപ്രില്‍ 26 വെള്ളിയാഴ്ചയാണ് തിരഞ്ഞെടുപ്പ് നടക്കുക. നാളെ പരസ്യ പ്രചാരണം അവസാനിക്കും. ഇതിനു മുന്നോടിയായി അവസാന വട്ട പ്രചാരണത്തിലേക്ക് സ്ഥാനാര്‍ത്ഥികള്‍ കടന്നിരിക്കുകയാണ്. തിരഞ്ഞെടുപ്പിന് കേവലം മൂന്നു ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിനെതിരായ ഹര്‍ജി കോടതിയുടെ പരിഗണനയ്ക്ക് വരുന്നത്.













