ശ്രീലങ്കന്‍ നടപടിയോട് എതിര്‍പ്പ്: കച്ചത്തീവ് ആഘോഷം റദ്ദാക്കി തമിഴ് മത്സ്യ തൊഴിലാളികള്‍ ; നിരാശരായി മടങ്ങി തീര്‍ത്ഥാടകര്‍

ചെന്നൈ: തമിഴ്നാട്ടിലെ രാമേശ്വരത്ത് സെന്റ് ആന്റണീസ് പള്ളിയിലെ ദ്വിദിന വാര്‍ഷിക കച്ചത്തീവ് ആഘോഷത്തിനായി എത്തിയവര്‍ നിരാശരായി മടങ്ങുന്നു. സംഘാടകര്‍ ഈ വര്‍ഷം പരിപാടി റദ്ദാക്കിയതിനാലാണ് തീര്‍ത്ഥാടകര്‍ മടങ്ങുന്നത്.

കര്‍ണാടകയില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമുള്ള നിരവധി തീര്‍ഥാടകര്‍ മത്സ്യബന്ധനത്തിനിടെ അന്താരാഷ്ട്ര സമുദ്രാതിര്‍ത്തി കടന്നെന്ന വ്യാജേന ശ്രീലങ്ക തമിഴ് മത്സ്യത്തൊഴിലാളികളെ തുടര്‍ച്ചയായി പീഡിപ്പിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തതിനെ തുടര്‍ന്നാണ് രാമേശ്വരത്ത് നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ വാര്‍ഷിക ഉത്സവം ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചത്.

ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയ്ക്കുള്ള പാക്ക് കടലിടുക്കിലെ ഒരു ചെറുദ്വീപാണ് കച്ചത്തീവ്. രാമേശ്വരത്തുനിന്ന് 16 കി. മീ വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന 115.5 ഹെക്ടര്‍ വിസ്തീര്‍ണമുള്ള പ്രദേശമാണിത്. കച്ച അഥവാ, അഴുക്കു നിറഞ്ഞ പ്രദേശം എന്നതില്‍ നിന്നാണ് കച്ചത്തീവ് (കച്ചദ്വീപ്) എന്ന പേര് ലഭിച്ചത്.

അന്തോണീസ് പുണ്യവാളന്‍െ നാമധേയത്തില്‍ ഒരു ചെറിയ റോമന്‍ കത്തോലിക്ക ദേവാലയം കച്ചത്തീവിലുണ്ട്. ഈ ദേവാലയത്തിലെ വര്‍ഷംതോറുമുള്ള പെരുന്നാളാഘോഷം മൂലം അടുത്ത കലത്തായി കച്ചത്തീവ് കൂടുതല്‍ അറിയപ്പെടാനും ശ്രദ്ധിക്കപ്പെടാനും തുടങ്ങി.

മാര്‍ച്ച് മാസത്തില്‍ നടക്കുന്ന പെരുന്നാളില്‍ പങ്കെടുക്കുവാന്‍ ക്രിസ്തുമത വിശ്വാസികള്‍ ഇന്ത്യയില്‍ നിന്നും ശ്രീലങ്കയില്‍ നിന്നും ഇവിടെ എത്തുന്നത് പതിവാണ്. തങ്കച്ചിമടത്തിലെ പുരോഹിതരാണ് ഈ സമയത്തു ദ്വീപിലെത്തി മതകര്‍മാനുഷ്ഠാനങ്ങള്‍ നടത്തുന്നത്.

ഭൂരിഭാഗവും പാറയും കുറ്റിക്കാടുകളും പൂഴിയും കൊണ്ടു നിറഞ്ഞ ഈ പ്രദേശത്ത് എത്തുന്ന വിശ്വാസികള്‍ പ്രാര്‍ഥനക്കു ശേഷം കച്ചവടത്തിലേക്ക് കടക്കും. മാറ്റക്കച്ചവടമാണ് പ്രധാനം. താത്കാലികമായി നിര്‍മ്മിക്കുന്ന കൂടാരങ്ങളിലും പന്തലുകളിലുമാണ് കച്ചവടം നടക്കുക. പെരുന്നാള്‍ കഴിയുന്നതോടെ വിശ്വാസികള്‍ മടങ്ങുകയും തുടര്‍ന്ന് ദ്വീപ് വിജനമാകുകയും ചെയ്യുന്നു. ഇതിനാണ് ഇക്കൊല്ലം മാറ്റം വന്നത്.

More Stories from this section

family-dental
witywide