
സിപിഎം എംഎല്‍എ പി വി അന്‍വറിനെയും ഘടകകക്ഷിയായ സിപിഐയെയും തള്ളിയും ആരോപണവിധേയരായ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയേയും എഡിജിപി അജിത് കുമാറിനേയും ചേര്‍ത്തുപിടിച്ചും മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു മണിക്കൂർ 40 മിനിറ്റ് നീണ്ട മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി നയം വ്യക്തമാക്കിയത്.
അൻവർ ക്ലീൻ ബോൾഡ്
“സ്വര്‍ണവും ഹവാല പണവും പിടികൂടുന്നതില്‍ പോലീസിനെ പിന്‍മാറ്റണമെന്ന് ഉദ്ദേശിക്കുന്നവരുണ്ടെങ്കില്‍ അവര്‍ക്ക് വഴങ്ങി കൊടുക്കാന്‍ കഴിയില്ലെന്ന് അറിയിക്കട്ടെ. ആരോപണം വന്നാല്‍ അത് ഗൗരവമായി പരിശോധിക്കുക തന്നെ ചെയ്യും. അതിന്റെ പേരില്‍ ഇനി കേരളത്തില്‍ സ്വര്‍ണം പിടികൂടേണ്ടതില്ല എന്ന സമീപനം സ്വീകരിക്കാനാകില്ല. ആ സമീപനം സ്വീകരിക്കുന്നത് പി.വി.അന്‍വറാണോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മുഖ്യമന്ത്രി ഇങ്ങനെ മറുപടി നല്‍കി. ‘എന്താണ് ഇതുമായി മനസ്സിലാക്കേണ്ടത് അതാണ് നാം കാണേണ്ടത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടവരെ ന്യായീകരിച്ച് പോലീസിനെ നിര്‍വീര്യമാക്കി യഥേഷ്ടം കടത്തണമെന്ന് സ്വര്‍ണക്കടത്തുകാര്‍ക്ക് ആഗ്രഹമുണ്ടാകും. അതിന് കൂട്ട് നില്‍ക്കാനാകില്ല.” അൻവറിനെതിരെ പരോക്ഷമായി മുഖ്യമന്ത്രി പ്രതികരിച്ചത് ഇങ്ങനെയാണ്.
അൻവർ തന്നെ പറയുന്നു ഞങ്ങളെയെല്ലാം പാർട്ടി നിയോഗിച്ചതാണെന്ന്. അങ്ങനെയെല്ലാമുള്ള ബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നെങ്കില്‍ പാർട്ടിയുടെ ശ്രദ്ധയില്‍പ്പെടുത്താമായിരുന്നു. മുഖ്യമന്ത്രി എന്ന നിലയില്‍ എന്റെ ശ്രദ്ധയിലുംപെടുത്താമായിരുന്നു. പിന്നീട് ആകാമായിരുന്നു പരസ്യനടപടി. അങ്ങനെയാണ് സാധാരണനിലയില്‍ പോകേണ്ടത്. അതല്ല സംഭവിച്ചത്, ഞങ്ങളുടെ കൂട്ടത്തിലുള്ള ഒരാള്‍ സ്വീകരിക്കുന്ന നടപടിയല്ലെന്നും മുഖ്യമന്ത്രി വിമർശിച്ചു. അൻവർ, ഐ പി എസ് ഉദ്യോഗസ്ഥൻ സുജിത് ദാസിന്റെ കോൾ റെക്കോർഡിങ് പുറത്തുവിട്ടത് മോശമായ പ്രവണതയെന്നും അദ്ദേഹം പറഞ്ഞു. അൻവറിന്റേത് ഇടതുപക്ഷ പശ്ചാത്തലമല്ലെന്നും കോൺഗ്രസിൽനിന്ന് വന്നയാളാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
പി ശശിയുടേത് മാതൃകാപരമായ പ്രവർത്തനം
തൻ്റെ പൊളിറ്റിക്കൽ സെക്രട്ടറിപി ശശിയ്ക്ക് എതിരായ ആരോപണങ്ങളെയെല്ലാം മുഖ്യമന്ത്രി തള്ളി. മാതൃകാപരമായ പ്രവർത്തനം നടത്തുന്നയാളാണ് പി ശശിയെന്നും പിണറായി പറഞ്ഞു. ‘പി ശശി സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റി അംഗമാണ്. പാർട്ടി നിയോഗിച്ച് എന്റെ ഓഫിസില്‍ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പ്രവർത്തിക്കുന്ന വ്യക്തിയാണ്. മാതൃകാപരമായ പ്രവർത്തനമാണ് അദ്ദേഹം നടത്തുന്നത്. ഒരുതരത്തിലുള്ള തെറ്റായ കാര്യവും അദ്ദേഹത്തിന്റെ പക്കലില്ല. ആരുപറഞ്ഞാലും അവജ്ഞയോടെ തള്ളിക്കളയുകയാണ്.’ മുഖ്യമന്ത്രി പറഞ്ഞു.
കൊടുക്കുന്ന പരാതി അതേപടി സ്വീകരിച്ച് നടപടിയെടുക്കാനല്ല ശശി അവിടെ ഇരിക്കുന്നത് . ഈ സർക്കാരിനെ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കാൻ മാത്രമാണ് അദ്ദേഹം അവിടെ ഇരിക്കുന്നത്. അല്ലാത്ത തരത്തില്‍ നടപടി സ്വീകരിച്ചാല്‍ ശശിയല്ല ആർക്കും അവിടെ ഇരിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമപ്രകാരമല്ലാത്ത എന്തെങ്കിലും ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അത് ചെയ്തിട്ടുണ്ടാകില്ല, അതിന്റെ വിരോധംവെച്ച് വിളിച്ചുപറഞ്ഞാല്‍ മാറ്റാനാകില്ല.
അജിത് കുമാറിനെ ചേർത്തുപിടിച്ച് മുഖ്യമന്ത്രി
ആരോപണവിധേയനായ ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത്ത് കുമാറിനെ ഉടന്‍ മാറ്റില്ല. ആരോപണങ്ങളില്‍ എഡിജിപിക്കെതിരേ അന്വേഷണം നടക്കുകയാണ്. അന്വേഷണ റിപ്പോര്‍ട്ട് വന്നശേഷം കുറ്റക്കാരനാണെങ്കില്‍ നടപടിയുണ്ടാകുമെന്നും വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.
ഏതെങ്കിലും പോലീസ് ഉദ്യോഗസ്ഥൻ ഏതെങ്കിലും രാഷ്ട്രീയ നേതാവിനെയോ സംഘടനാനേതാവിനെയോ കണ്ടിട്ടുണ്ടെങ്കില്‍ അത് ഔദ്യോഗിക കൃത്യനിർവഹണത്തെ ബാധിച്ചിട്ടുണ്ടെങ്കില്‍ നിയമത്തിനും ചട്ടത്തിനും അനുസരിച്ച് നടപടിയുണ്ടാകും. അത് അന്വേഷണ റിപ്പോർട്ട് വന്നതിന് ശേഷമായിരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ‘എഡിജിപി എനിക്കു വേണ്ടി ആർഎസ്എസിൻ്റെ ഇടനിലക്കാരനായി എന്ന് ചിത്രീകരിക്കാനാണല്ലോ പലരും ശ്രമിച്ചത്. തങ്ങളുടെ രാഷ്ട്രീയ ആവശ്യങ്ങള്‍ക്ക് പോലീസുകാരെ ഉപയോഗിച്ചതിന്റെ മുൻകാല അനുഭവമായിരിക്കാം പ്രതിപക്ഷ നേതാവിനെ അത്തരമൊരു ആരോപണം ഉന്നയിക്കാൻ പ്രേരിപ്പിച്ചത്. അത്തരം ശൈലി ഞങ്ങള്‍ക്കില്ല” മുഖ്യമന്ത്രി വ്യക്തമാക്കി.
പാര്‍ട്ടിക്കുള്ളില്‍ നിന്നും സഖ്യകക്ഷികള്‍ക്കിടയില്‍ നിന്നും ശക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് ദിവസങ്ങൾക്ക് ശേഷം ആഭ്യന്തര വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന പിണറായി വിജയൻ വാർത്താസമ്മേളനം നടത്തിയത്.
Pinarayi rejects PV Anwar, P. Shashi has a clean chit and defends ADGP Ajithkumar