നീറ്റ് പരീക്ഷാ ഫലം നിയമക്കുരുക്കിൽ, ​ഗ്രേസ് മാർക്കിന്റെ മാനദണ്ഡം തെറ്റാണെന്ന് കോടതിയിൽ പരാതി

ന്യൂഡൽഹി: നീറ്റ് പരീക്ഷയുടെ ഫലത്തിലെ അപാകതകൾ കാട്ടി നൽകിയ റിട്ട് ഹർജിയിൽ കൽക്കട്ട ഹൈക്കോടതി ദേശീയ പരീക്ഷാ ഏജൻസിയുടെ (എൻടിഎ) വിശദീകരണം ചോദിച്ചു. പരീക്ഷാ ഫലത്തിൽ 720ൽ 718, 719 മാർക്കുകൾ വന്നതു ചോദ്യം ചെയ്താണു ഹർജി. ഗ്രേസ് മാർക്ക് നൽകുന്നതിലെ മാനദണ്ഡങ്ങളിൽ പിഴവുണ്ടെന്നും ഹർജിക്കാർ ആരോപിച്ചു.

ഹർജി കേട്ട ജസ്റ്റിസ് കൗഷിക് ചന്ദ്രയുടെ ബെഞ്ച് മറുപടി നൽകാൻ എൻടിഎക്ക് 10 ദിവസം അനുവദിച്ചു. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സൂക്ഷിക്കണമെന്നും കൗൺസിലിങ് നടപടികൾ വിധിയുടെ അടിസ്ഥാനത്തിലായിരിക്കുമെന്നും കോടതി അറിയിച്ചു. ഹർജി 2 ആഴ്ചയ്ക്കുശേഷം വീണ്ടും പരിഗണിക്കും.

മെഡിക്കൽ പ്രവേശന പരീക്ഷയുടെ ഫലത്തെക്കുറിച്ച് എൻടിഎ വിശദീകരണം നൽകിയെങ്കിലും പരീക്ഷ വീണ്ടും നടത്തണമെന്നാവശ്യപ്പെട്ടു ദേശീയ പാർട്ടികൾ ഉൾപ്പെടെ രംഗത്തെത്തി. അതേസമയം, പരീക്ഷയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ വിശദ പരിശോധന നടത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഇതിന്റെ ഭാഗമായി എൻടിഎയിൽനിന്ന് വിദ്യാഭ്യാസ മന്ത്രാലയം വിവരങ്ങൾ തേടി.

plea against NEET Exam result

More Stories from this section

family-dental
witywide