
മിർസാപുർ: ചായയുമായുള്ള ബന്ധത്തെ കുറിച്ച് വാചാലനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കപ്പും പ്ലേറ്റും കഴുകിയും ചായ വിളമ്പിയുമാണ് താൻ വളർന്നതെന്നും ചായയുമായി തനിക്ക് ആഴത്തിലുള്ള ബന്ധമാണെന്നും മോദി പറഞ്ഞു. മിർസാപുരിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു മോദി. ഇന്ത്യ മുന്നണിയെ വർഗീയ വാദികളെന്ന് വിശേഷിപ്പിക്കുകയും സമാജ്‌വാദി പാർട്ടി മുങ്ങിക്കൊണ്ടിരിക്കുകയാണെന്നും മോദി പരിഹസിച്ചു.
ഇന്ത്യ മുന്നണിയിലെ ആളുകളെ ജനം മനസ്സിലാക്കിയെന്നും, ഇവർ വർഗീയവാദികളാണെന്നും മോദി പറഞ്ഞു. ഇന്ത്യ മുന്നണിയിലുള്ളവർ ജാതിചിന്ത പേറുന്നു. സ്വന്തം കുടുംബങ്ങൾക്ക് വേണ്ടി മാത്രമാണ് പ്രവർത്തിക്കുന്നത്. യാദവ സമുദായത്തിൽ കഴിവുള്ള എത്രയോ പേരുണ്ടായിട്ടും അഖിലേഷ് യാദവ് സ്വന്തം കുടുംബത്തിൽ പെട്ടവർക്ക് മാത്രമാണ് സീറ്റ് നൽകുന്നതെന്നും മോദി ആരോപിച്ചു. സംസ്ഥാനത്തെ അവർ മാഫിയ കേന്ദ്രമാക്കി മാറ്റി. സമാജ്‌വാദി പാർട്ടി ഭരണകാലത്ത് ആർക്കും ഭൂമി തട്ടിയെടുക്കാമെന്ന അവസ്ഥയായിരുന്നവെന്നും മോദി കുറ്റപ്പെടുത്തി.
PM Modi about his past life in Election campaign rally















