
ബത്തേരി: പ്രധാനമന്ത്രി നരേന്ദ്ര മോദി സിംഹമാണെന്ന് പറയുമ്പോഴും രാഹുൽ ഗാന്ധിയെ ഭയമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. കോൺഗ്രസ് അധികാരത്തിൽ വന്നാൽ പൗരത്വ നിയമം റദ്ദാക്കുമെന്നും അദ്ദേഹം വയനാട് പറഞ്ഞു.‘ഇലക്ടറൽ ബോണ്ട് വഴി ബിജെപി കോടിക്കണക്കിന് രൂപ നേടിയെന്നും കോൺഗ്രസിന്റെ അക്കൗണ്ട് മരവിപ്പിച്ച് പ്രതികാരം ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു.
അഴിമതിക്കാരെ വെളിപ്പിക്കുന്ന വാഷിങ് മെഷിനായി നരേന്ദ്ര മോദിയും അമിത് ഷായും മാറിയെന്നും പ്രതിപക്ഷത്തെ വേട്ടയാടുകയാണെന്നും ഖാർഗെ വ്യക്തമാക്കി. രാഹുൽ ഗാന്ധിയെ ഭയന്നിട്ടാണ് കഴിഞ്ഞ 35 വർഷമായി അധികാരത്തിലില്ലാത്ത നെഹ്‌റു കുടുംബത്തെ മോദി നിരന്തരം ആക്രമിക്കുന്നത്. ജനാധിപത്യത്തിനു വേണ്ടി നിലകൊള്ളുന്നവരെ മോദി ഭയക്കുന്നുവെന്നും മോദി ഭീരുവാണെന്നും ഖാർഗെ പറഞ്ഞു. മോദി കള്ളമാണ് പറയുന്നത്. കോൺഗ്രസിന്റെ പ്രകടനപത്രിക മുസ്‍ലിംകൾക്കുള്ളതാണെന്നാണ് മോദി പറയുന്നത്. രാജ്യത്തെ എല്ലാവർക്കും വേണ്ടിയുള്ള പ്രകടനപത്രികയാണ് കോൺഗ്രസിന്റേത്. ഹിന്ദു, മുസ്‌ലിം എന്ന് ജനങ്ങളെ എപ്പോഴും വിഭജിക്കുന്നത് മോദിയാണ്. തൊഴിലുറപ്പ് പദ്ധതിയെപ്പോലും തള്ളിപ്പറഞ്ഞ ആളാണ് മോദിയെന്നും ഖാർഗെ പറഞ്ഞു. 50 വർഷം രാജ്യം ഭരിച്ച കോൺഗ്രസ് ജനാധിപത്യത്തെ സംരക്ഷിച്ചതു കൊണ്ടാണ് മോദിക്ക് ഇന്ന് പ്രധാനമന്ത്രിയാകാൻ സാധിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.