
ഡൽഹി: ഏഴാം ഘട്ട വോട്ടെടുപ്പിന്റെ പ്രചാരണം കഴിയുന്നതോടെ ധ്യാനമിരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കന്യാകുമാരിയിലെത്തും. നാളെ വൈകുന്നേരം കന്യാകുമാരിയെത്തുന്ന മോദി, രണ്ടു ദിവസം കന്യാകുമാരിയിൽ തങ്ങും. 31 ന് രാവിലെയാകും വിവേകാനന്ദ പാറയിൽ മോദി ധ്യാനമിരിക്കുക. പ്രധാനമന്ത്രിയുചടെ സന്ദർശനത്തോടനുബന്ധിച്ച് കന്യാകുമാരിയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കന്യാകുമാരിയിലും പരിസരത്തും സുരക്ഷ വർധിപ്പിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം നടത്തുന്ന പതിവ് ആത്മീയ യാത്രയുടെ ഭാഗമാണിതെന്ന് ബി ജെ പി വൃത്തങ്ങൾ അറിയിച്ചു.
2019 ൽ കേദാർനാഥിലും 2014 ൽ ശിവജിയുടെ പ്രതാപ്‌ഗഢിലും മോദി ധ്യാനമിരുന്നിട്ടുണ്ട്. 1892 ഡിസംബർ 25 മുതൽ 27 വരെ സ്വാമി വിവേകാനന്ദൻ ധ്യാനമിരുന്നതിനാലാണ് കന്യാകുമാരിയിലെ പാറ വിവേകാനന്ദപ്പാറയായത്. കന്യാകുമാരി തീരത്ത് എത്തിയ ശേഷം കടൽ നീന്തിക്കടന്നാണ് അദ്ദേഹം പാറയിലെത്തിയത്. 1970 ൽ സ്‌മാരകം നിർമിച്ചു. ഇന്ത്യൻ മഹാസമുദ്രം, ബംഗാൾ ഉൾക്കടൽ, അറബിക്കടൽ എന്നിവ സമ്മേളിക്കുന്നയിടത്ത് ഏകദേശം 500 മീറ്റർ മാറിയാണ് വിവേകാനന്ദ പാറ സ്ഥിതിചെയ്യുന്നത്. ഹൈന്ദവ വിശ്വാസപ്രകാരം പാർവതീ ദേവി ഒറ്റക്കാലിൽ പരമശിവനെ തപസ് ചെയ്‌ത സ്ഥലമാണ് പാറയെന്നാണ് ഐതിഹ്യം.
PM Modi meditate vivekananda rock tomorrow









