
ന്യൂഡൽഹി: ഇലക്ടറല്‍ ബോണ്ട് റദ്ദാക്കിയ വിധിക്ക് പിന്നാലെ സുപ്രീംകോടതിയെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുചേലനില്‍നിന്ന് അവല്‍പ്പൊതി സ്വീകരിച്ചത് ഇന്നായിരുന്നെങ്കില്‍ ശ്രീകൃഷ്ണനും അഴിമതിക്കാരനായേനേ എന്നായിരുന്നു മോദിയുടെ പരിഹാസം. വിഡിയോ എടുത്ത് ആരെങ്കിലും പൊതുതാല്‍പര്യഹര്‍ജി നല്‍കാമെന്നും ശ്രീകൃഷ്ണന്‍ അഴിമതിക്കാരനാണെന്ന് സുപ്രീംകോടതി വിധിച്ചേനേയെന്നും മോദി പറഞ്ഞു.
ഉത്തർപ്രദേശില്‍ 10 ലക്ഷം കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചുകൊണ്ടുള്ള പരിപാടിക്കിടെയാണു പ്രധാനമന്ത്രിയുടെ പരാമർശം.
കഴിഞ്ഞയാഴ്ചയാണ്, രാഷ്ട്രീയ പാർട്ടികൾക്കു സംഭാവന സ്വരൂപിക്കാൻ മോദി സർക്കാർ കൊണ്ടുവന്ന ഇലക്ടറൽ ബോണ്ട് പദ്ധതി റദ്ദാക്കിക്കൊണ്ടുള്ള സുപ്രീം കോടതി വിധി പ്രസ്താവിച്ചത്. പദ്ധതി ഭരണഘടനാവിരുദ്ധമെന്നും പേരു വെളിപ്പെടുത്താതെയുള്ള സംഭാവനാരീതി, ആരാണ് പാർട്ടികൾക്കു പണം നൽകുന്നതെന്നറിയാൻ പൗരർക്കുള്ള അവകാശത്തിന്റെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ ചരിത്രവിധി.