
കൽപ്പറ്റ: കേരളത്തെ കണ്ണീരിലാഴ്ത്തിയ വയനാട്ടിലെ ദുരന്തബാധിത മേഖലയും പരുക്കേറ്റ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരേയും നേരിൽ കണ്ടപ്പോൾ തന്റെ ഹൃദയം വിങ്ങിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. വയനാടിനായി എല്ലാവിധ പിന്തുണയും നല്‍കുമെന്ന് ഉറപ്പ് നൽകിയ ശേഷമാണ് പ്രധാനമന്ത്രി മടങ്ങിയതെന്നും സുരേഷ് ഗോപി വിവരിച്ചു. ആഘാതത്തിന്റെ കണക്കെടുപ്പ് നിലവില്‍ പൂര്‍ത്തിയായിട്ടില്ല. വിശദമായ റിപ്പോര്‍ട്ടുകള്‍ ലഭിച്ച ശേഷം അക്കാര്യങ്ങളില്‍ നടപടി സ്വീകരിക്കുമെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.
കുട്ടികള്‍ക്കായുള്ള പാക്കേജ്, മനോനില വീണ്ടെടുക്കാന്‍ കൗണ്‍സിലിംഗ് ഉള്‍പ്പെടെ 10 കാര്യങ്ങള്‍ ചര്‍ച്ച ചെയ്തുവെന്ന് സുരേഷ് ഗോപി പറഞ്ഞു. ഇതിലെല്ലാം സമഗ്രമായ ഇടപെടല്‍ വേണം. പുനരധിവാസത്തിന് പ്രാധാന്യം നല്‍കണം. വേഗതയല്ല കൃത്യതയാണ് എല്ലാക്കാര്യത്തിലും ഉറപ്പാക്കുക. വേണ്ടതെല്ലാം ചെയ്യുമെന്ന് പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ട്. മുമ്പെങ്ങുമില്ലാത്ത വിധത്തില്‍ തന്നെ സവിശേഷമായി വയനാട് വിഷയം പരിഗണിക്കപ്പെടുമെന്നും കേന്ദ്രമന്ത്രി ഉറപ്പുനല്‍കി.