
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോയമ്പത്തൂരിലെ റോഡ് ഷോയ്ക്ക് അനുമതി നൽകാൻ തമിഴ്നാട് പൊലീസിനോട് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. തിങ്കളാഴ്ച നടക്കാനിരിക്കുന്ന നാല് കിലോമീറ്റർ റോഡ് ഷോയ്ക്ക് നിബന്ധനകളോടെയാണെങ്കിലും അനുമതി നൽകണമെന്നാണ് കോടതിയുടെ ഉത്തരവ്.
ക്രമസമാധാന പ്രശ്‌നങ്ങളും പൊതുപരീക്ഷയുടെ നടത്തിപ്പും ചൂണ്ടിക്കാട്ടി പൊലീസ് ഇന്ന് രാവിലെ പ്രധാനമന്ത്രിയുടെ റോഡ് ഷോയ്ക്ക് അനുമതി നിഷേധിച്ചിരുന്നു. മറ്റ് രാഷ്ട്രീയ പാർട്ടികൾക്കും സമാനമായ അനുമതി നിഷേധിച്ചിട്ടുണ്ടെന്നും അതിനാൽ ഒരു പക്ഷത്തെയും ലക്ഷ്യം വയ്ക്കുന്ന പ്രശ്‌നമില്ലെന്നും പൊലീസ് പറഞ്ഞു. ബിജെപി കോയമ്പത്തൂർ ജില്ലാ പ്രസിഡന്റിന്റെ ഹർജിയിൽ ജസ്റ്റിസ് ആനന്ദ് വെങ്കിടേഷാണ് റോഡ് ഷോയ്ക്ക് അനുമതി നൽകാൻ ഉത്തരവിട്ടത്.
സ്‌പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിൻ്റെ സംരക്ഷണയിലുള്ള പ്രധാനമന്ത്രി പങ്കെടുക്കുന്ന റാലികളോ പരിപാടികളോ സുരക്ഷിതമാക്കുന്നതിൽ സംസ്ഥാന സുരക്ഷാ സംവിധാനങ്ങൾക്ക് ചെറിയ പങ്കുള്ളതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. കോയമ്പത്തൂർ ടൗണിൽ നാലു കിലോമീറ്റർ റോഡ് ഷോ നടത്താനായിരുന്നു നീക്കം. പൊലീസ് നടപടി രാഷ്ട്രീയപ്രേരിതമാണെന്ന് ആരോപിച്ചാണ് അതിനെതിരെ ബിജെപി കോടതിയെ സമീപിച്ചത്.