
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡ്രൈവര്‍ എച്ച് യദുവുമായുളള തർക്കത്തിൽ മേയർ ആര്യാ രാജേന്ദ്രനും എംഎൽഎ സച്ചിൻ ദേവിനുമെതികെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ് കേസ്. ഡ്രൈവർ യദുവിന്റെ ഹർജിയിൽ കോടതി നിർദേശപ്രകാരമാണ് തിരുവനന്തപുരം കൻ്റോൺമെൻ്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഇരുവർക്കുമെതിരെ എഫ്ഐആറില്‍ ഗുരുതര ആരോപണങ്ങളാണ് ഉള്ളത്. യദുവിന്‍റെ പരാതിയില്‍ സൂചിപ്പിച്ചിട്ടുള്ള കാര്യങ്ങള്‍ തന്നെയാണ് എഫ്ഐആറിലുമുള്ളത് എന്നതാണ് ഏറ്റവും ശ്രദ്ധേയം. ബസിലെ സിസിടിവി ക്യാമറയുടെ മെമ്മറി കാര്‍ഡ് പ്രതികള്‍ സ്വാധീനമുപയോഗിച്ച് നശിപ്പിച്ചുവെന്നും, സച്ചിൻ ദേവ് എംഎല്‍എ ബസില്‍ അതിക്രമിച്ച് കയറിയെന്നും എഫ്ഐആറിൽ പറയുന്നു.
എംഎല്‍എ അസഭ്യവാക്കുകൾ ഉപയോഗിച്ചതായും എഫ്ഐആറിലുണ്ട്. കോടതിയില്‍ നിന്ന് ലഭിച്ച പരാതിയിലെ ആരോപണങ്ങള്‍ അങ്ങനെ തന്നെ എഫ്ഐആറില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണെന്നാണ് വ്യക്തമാകുന്നത്. ഔദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തിയെന്നായിരുന്നു ഡ്രൈവർ യദുവിൻ്റെ പരാതി. നേരത്തെ അശ്ലീല ആംഗ്യം കാണിച്ചെന്ന ആര്യയുടെ പരാതിയിൽ യദുവിനെതിരെയും പൊലീസ് കേസെടുത്തിരുന്നു.
Police book against Arya Rajendran and husband sachin on conductor controversy