
തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും കെ എസ് ആർ ടി സി ബസ് ഡ്രൈവറും തമ്മിൽ തർക്കം നടന്ന ബസിലെ സി സി ടി വി ക്യാമറയിലെ മെമ്മറി കാർഡ് കാണായ സംഭവത്തിൽ തമ്പാനൂർ പൊലീസ് കേസെടുത്തു. കെ എസ് ആർ ടി സി എം ഡി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തമ്പാനൂർ പൊലീസ് കേസെടുത്തത്. പ്രശ്നം നടന്ന ശേഷം ആരോ മെമ്മറി കാർഡ് എടുത്തുമാറ്റിയതാണെന്നാണ് വ്യക്തമാകുന്നത്. മേയറും ഡ്രൈവറും തമ്മിലെ തർക്കത്തിൽ ഈ മെമ്മറി കാർഡിലെ ദൃശ്യങ്ങൾ അതീവ നിർണായകമാണ്.
തർക്കം നടന്ന ബസിൽ ഇന്ന് നടത്തിയ പരിശോധനയിലാണ് മെമ്മറി കാർഡ് കാണാനില്ലെന്ന് വ്യക്തമായത്. മേയർ ആരോപിക്കുന്നത് പോലെ ബസ് അമിത വേഗത്തിലായിരുന്നോ, വാഹനങ്ങളെ ഓവര്‍ടേക്ക് ചെയ്തിരുന്നോ എന്ന കാര്യത്തിലും ഡ്രൈവറുടെ ആരോപണത്തിലും സി സി ടി വിയിലെ ദൃശ്യങ്ങള്‍ നിര്‍ണായകമാണ്. എന്തായാലും വിരലടയാള വിദഗ്ദരടക്കം എത്തിയുള്ള അന്വേഷണമാകും ഇനി നടക്കുക. അതിൽ നിർണായക തെളിവുകൾ ലഭിക്കുമെന്നാണ് പ്രതീക്ഷ.