
കോഴിക്കോട്: മുൻ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിന്‍റെ കോഴിക്കോട് ചാലപ്പുറത്തെ വീടിന് പൊലീസ് കാവൽ ഏർപ്പെടുത്തി. ബംഗാളി അഭിനേത്രി ശ്രീലേഖ മിത്ര രഞ്ജിത്തിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചതിന് പിന്നാലെ വലിയ പ്രതിഷേധങ്ങൾ അരങ്ങേറുകയും രഞ്ജിത്തിന് ചലച്ചിത്ര അക്കാദമി ചെയർമാൻ പദവി രാജിവയ്ക്കേണ്ടി വരികയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പൊലീസ് കാവൽ ഏർപ്പെടുത്തിയത്.
ഇരുപതോളം പൊലീസുകാരാണ് സുരക്ഷാ ജോലിയിൽ ഉള്ളത്. തന്‍റെ സ്വകാര്യത മാനിക്കണമെന്നും അനുവാദമില്ലാതെ തന്‍റെ വീട്ടുമുറ്റത്തേക്ക് തള്ളിക്കയറി വരരുതെന്നും ശബ്ദസന്ദേശത്തിൽ രഞ്ജിത്ത് ആവശ്യപ്പെട്ടു. ഒരു മാധ്യമ കാമറയേയും അഭിമുഖീകരിക്കേണ്ട കാര്യം തനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
“എന്‍റെ സ്വകാര്യത, എന്‍റെ വീടിന്‍റെ സ്വകാര്യതയാണ്. എന്‍റെ വീട്ടുമുറ്റത്തേക്ക് അനുവാദം ചോദിക്കാതെ നിങ്ങളൊരു വലിയ സംഘം ഇന്നലെ ഇരച്ചുകയറി വന്നു. അതാവർത്തിക്കാനുള്ള ശ്രമവുമായി പുറത്ത് കാത്തുനിൽക്കുന്നുണ്ടെന്നും പറയുന്നു. ദയവുചെയ്ത് ഒരു കാര്യം മനസ്സിലാക്കുക. എനിക്ക് ഒരു മാധ്യമ കാമറയേയും അഭിമുഖീകരിക്കേണ്ട കാര്യമില്ല. ഞാൻ അയക്കുന്ന ശബ്ദസന്ദേശത്തിൽ കാര്യങ്ങൾ വളരെ വ്യക്തമാണ്,” മാധ്യമപ്രവർത്തകരോട് ഒരു വാക്ക് പറയാനുണ്ടെന്ന മുഖവുരയോടെ രഞ്ജിത്ത് പറഞ്ഞു.
ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിൽ പ്രതിഷേധം കനത്തതോടെയാണ് സുരക്ഷ ഏർപ്പെടുത്തിയത്. ഞായറാഴ്ച ബി.ജെ.പി പ്രവർത്തകർ രഞ്ജിത്തിന്‍റെ വീട്ടിലേക്ക് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചിരുന്നു. വയനാട്ടിലെ പ്രതിഷേധത്തിനൊടുവിൽ അവിടെനിന്ന് രഞ്ജിത്ത് കോഴിക്കോട്ടെ വീട്ടിലേക്കോ ബാലുശ്ശേരിയിലെ തറവാട് വീട്ടിലേക്കോ എത്തുമെന്നായിരുന്നു കരുതിയത്. എന്നാൽ, കോഴിക്കോടുള്ള മറ്റൊരു വീട്ടിലാണ് രഞ്ജിത്ത് ഉള്ളതെന്നാണ് സൂചന.