
ബെംഗളൂരു-മൈസൂരു പാതയില്‍ വാഹനങ്ങളുടെ മത്സരയോട്ടവും അതിവേഗവും നിയന്ത്രിക്കാനാവാതെ ട്രാഫിക് പൊലീസ്. എ.ഐ. ക്യാമറകളുളിൽ പിടിവീഴുമ്പോഴും നിയമലംഘനം തുടരുന്നു. ഓഗസ്റ്റ് ഒന്നുമുതല്‍ 26 വരെയുള്ള കണക്കുപ്രകാരം ഈ പാതയില്‍ അതിവേഗത്തിന് പൊലീസ് രജിസ്റ്റര്‍ചെയ്ത കേസുകളുടെ എണ്ണം 1,23,000 കടന്നു.
പാതയില്‍ പലയിടങ്ങളിലായി സ്ഥാപിച്ചിട്ടുള്ള എ.ഐ. ക്യാമറകളുടെയും 48 ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് ക്യാമറകളുടെയും സഹായത്തോടെ രജിസ്റ്റര്‍ചെയ്ത കേസുകളാണിത്. മലയാളികള്‍ ഉള്‍പ്പെടെ കേസില്‍ കുടുങ്ങുന്നു.
നേരത്തേ ഈ പാത അതിവേഗപാതയാണെന്നാണ് പറഞ്ഞുവന്നത്. വാഹനാപകടങ്ങള്‍ കൂടിയതോടെ ഇത് അതിവേഗപാതയല്ലെന്നും വേഗം പരമാവധി 100 കിലോമീറ്ററായി നിജപ്പെടുത്തിയ ദേശീയപാതയാണെന്നും ദേശീയപാത അതോറിറ്റി വ്യക്തമാക്കിയിരുന്നു.
ഒരു കേസില്‍ ട്രാഫിക് പോലീസ് ഈടാക്കുന്ന പിഴ ആയിരം രൂപയാണ്. മണിക്കൂറില്‍ 100 കിലോമീറ്ററാണ് ഈ പാതയില്‍ അനുവദനീയമായ വേഗം. പക്ഷേ, 150 കിലോമീറ്റര്‍ വേഗത്തില്‍വരെ ഇതിലെ വാഹനമോടിക്കുന്നവരുണ്ട്.
കഴിഞ്ഞമാസം ഒന്നാം തിയതി മുതലാണ് അതിവേഗ ഡ്രൈവിങ്ങിന് പിഴയും കേസും ഏര്‍പ്പെടുത്തിയത്. 100 കിലോമീറ്ററാണ് ഈ പാതയിലെ അനുവദനീയമായ വേഗപരിധി. 100 മുതല്‍ 130 കിലോമീറ്റര്‍വരെ വേഗം വന്നാല്‍ പിഴ ഈടാക്കും. 1,000 രൂപയാണ് പിഴ. 130 കിലോമീറ്ററിനുമുകളില്‍ പോയാല്‍ കേസെടുക്കും. അപകടങ്ങള്‍ വര്‍ധിച്ചതിനെത്തുടര്‍ന്നാണ് പിഴയീടാക്കാനും കേസ് എടുക്കാനും തീരുമാനിച്ചത്. 2023 മാര്‍ച്ച് 12-ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പാത ഉദ്ഘാടനം ചെയ്തത്.
ഏതു സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത വാഹനമാണെങ്കിലും വേഗപരിധി ലംഘിച്ചാല്‍ കേസെടുക്കുമെന്നും വേഗപരിധി ലംഘിച്ച സ്ഥലത്തെ പോലീസ് സ്റ്റേഷനിലാകും കേസുണ്ടാവുകയെന്നും കര്‍ണാടക ഡി.ജി.പി. അലോക് മോഹന്‍ അറിയിച്ചിരുന്നു.














