ലൈംഗികാതിക്രമ കേസ്: പ്രജ്വൽ രേവണ്ണ യുഎഇയിൽ എത്തി; ഇന്ന് കീഴടങ്ങുമെന്ന് റിപ്പോട്ട്

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ദേവഗൗഡയുടെ ചെറുമകനും ലൈംഗികാതിക്രമക്കേസില്‍ രാജ്യം വിട്ട ഹാസനിലെ ജെഡിഎസ് സ്ഥാനാര്‍ത്ഥിയുമായ പ്രജ്വല്‍ രേവണ്ണ ഉടന്‍ കീഴടങ്ങിയേക്കും. മ്യൂണിക്കില്‍ നിന്ന് പ്രജ്വല്‍ യുഎഇയില്‍ എത്തി. തുടര്‍ന്ന് യുഎഇ യില്‍ നിന്ന് മംഗളൂരു വിമാനത്താവളത്തിലെത്തി കീഴടങ്ങുമെന്നാണ് വിവരം. പ്രജ്വല്‍ രേവണ്ണക്കെതിരെ അന്വേഷണസംഘം ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

പ്രജ്വലിന്റെ ജാമ്യഹർജി കോടതി തള്ളിയതിനാൽ ഇന്ത്യയിൽ എത്തിയാലുടനെ അറസ്റ്റുണ്ടാകും. ലൈംഗികാതിക്രമ പരാതി ഉയർന്നതിന് പിന്നാലെ നയതന്ത്ര പാസ്‌പോർട്ട് ഉപയോഗിച്ച് ജർമനിയിലേക്കാണ് പ്രജ്വൽ കടന്നത്. പ്രജ്വൽ രേവണ്ണയ്ക്ക് എതിരായ കേസിലെ അതിജീവിതയെ തട്ടിക്കൊണ്ടുപോയ കേസില്‍ ജെഡിഎസ് എംഎൽഎയും പ്രജ്വലിന്റെ പിതാവുമായ എച്ച്ഡി രേവണ്ണയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രജ്വലിന്റെ മടക്കം.

പ്രജ്വല്‍ കീഴടങ്ങി നിയമ നടപടിക്ക് വിധേയനാകണം എന്ന് കഴിഞ്ഞ ദിവസം ജെഡിഎസ് ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ടി അധ്യക്ഷന്‍ എച്ച്ഡി കുമാര സ്വാമിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് പ്രജ്വലിനോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടത്. ഈ സാഹചര്യത്തില്‍ കൂടിയാണ് ഹാസന്‍ എംപിയുടെ മടക്കം എന്നാണ് റിപ്പോര്‍ട്ട്. പ്രജ്വൽ രേവണ്ണ ഇന്ത്യയിലേക്ക് ഇന്ന് തിരിച്ചെത്തുമെന്ന് കഴിഞ്ഞദിവസം ജെഡിഎസ് നേതാവും മുൻ മന്ത്രിയുമായ സിഎസ് പുട്ടരാജു പറഞ്ഞിരുന്നു.

ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിലാണ് പ്രജ്വൽ ഉള്ളതെന്ന് പ്രത്യേക അന്വേഷണ സംഘം അറിയിച്ചിരുന്നു. പ്രതിയുടെ നീക്കങ്ങൾ സംഘം നിരീക്ഷിച്ച് വരികയായിരുന്നു. പ്രജ്വലിനെതിരെ ഇന്റർപോളുമായി സഹകരിച്ച് ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കാനും നീക്കമുണ്ടായിരുന്നു.

More Stories from this section

family-dental
witywide