
കൊല്ലം: തൃശൂരിൽ വിജയമുറപ്പിച്ച എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിയെ കൊല്ലത്തെ വീട്ടിൽ സന്ദർശിച്ച് ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ. കേരളത്തിൽ 75 വർഷത്തെ കാത്തിരിപ്പിന് ശേഷം എൻഡിഎ സ്വന്തമാക്കിയ വിജയത്തിൽ സുരേഷ് ഗോപിയെ ജാവദേക്കർ അഭിനന്ദിച്ചു.
ലോക്സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ തൃശൂരിൽ സുരേഷ് ഗോപിയുടെ ലീഡ് നില 37766 കടന്നു. തുടക്കത്തിൽ എൽഡിഎഫും യുഡിഎഫും മാറിമാറി ലീഡ് ചെയ്ത മണ്ഡലത്തിൽ, ഒന്നര മണിക്കൂർ കഴിഞ്ഞപ്പോൾ ബിജെപി ലീഡ് ഉയർത്തുകയായിരുന്നു. നാല് റൗണ്ടിലും സുരേഷ് ഗോപി മുന്നിലായിരുന്നു.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി സുനില്‍കുമാറാണ് രണ്ടാം സ്ഥാനത്ത്. കെ മുരളീധരന്‍ മൂന്നാം സ്ഥാനത്തായത് യുഡിഎഫിന് കനത്ത പ്രഹരമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നുവട്ടമാണ് മണ്ഡലത്തില്‍ സന്ദര്‍ശനം നടത്തി സുരേഷ് ഗോപിക്കു വേണ്ടി വോട്ട് അഭ്യര്‍ഥിച്ചത്. 2019-ല്‍ സുരേഷ് ഗോപി തൃശ്ശൂര്‍ മണ്ഡലത്തില്‍നിന്ന് ജനവിധി തേടിയെങ്കിലും മൂന്നാംസ്ഥാനത്തായിരുന്നു.















