
സന: വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് യമനിലെ ജയിലിൽ കഴിയുന്ന മകൾ നിമിഷ പ്രിയയെ അമ്മ പ്രേമകുമാരി കണ്ടു. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരായ നാഫയ്‌ക്കും സാമുവൽ ജറോമിനും ഒപ്പമാണ് പ്രേമകുമാരി ജയിലിലെത്തി മകളെ കണ്ടത്. 12 വർഷത്തിന് ശേഷമാണ് അമ്മ മകളെ നേരിൽ കണ്ടത്. 2012 ലാണ് പ്രേമകുമാരി മകളെ അവസാനമായി കണ്ടത്. സനയിലെ ജയിലിൽ കൂടിക്കാഴ്ച നടത്തിയ അമ്മ, മകളുടെ മോചനശ്രമം ഊർജ്ജിതമാണെന്ന് പറഞ്ഞു.
ഇന്നലെ ഇന്ത്യൻ സമയം രാവിലെ 11 മണിയോടെ റോഡുമാർഗം ഏദനിൽ നിന്ന് സനയിലെത്തിയ പ്രേമകുമാരി മനുഷ്യാവകാശ പ്രവർത്തകൻ സാമുവേൽ ജെറോം വഴിയാണ് ജയിൽ അധികൃതർക്ക് അപേക്ഷ നൽകിയത്.നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ഗോത്രതതലവന്മാരുമായുള്ള ചർച്ചയ്ക്കും ശ്രമം നടക്കുന്നുണ്ട്. ബ്ലഡ് മണി നൽകി ഇരയുടെ കുടുംബവുമായി ഒത്തുതീർപ്പുണ്ടാക്കാനാണ് ശ്രമം. ബന്ധുക്കൾ മാപ്പുനൽകിയാൽ നിമിഷപ്രിയയുടെ മോചനത്തിന് വഴിയൊരുങ്ങും.
യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദി 2017 ല്‍ കൊല്ലപ്പെട്ട കേസിലാണ് നിമിഷപ്രിയക്ക് കോടതി വധശിക്ഷ വിധിച്ചത്. ശിക്ഷയില്‍ ഇളവു നല്‍കണമെന്ന നിമിഷപ്രിയയുടെ ആവശ്യം നേരത്തെ യെമന്‍ കോടതി തള്ളിയിരുന്നു. ഇതിനെതിരെ നല്‍കിയ അപ്പീല്‍ യെമന്‍ സുപ്രീംകോടതിയും തള്ളിയിരുന്നു. ശരിയത്ത് നിയമപ്രകാരമുള്ള ദിയാധനം കൊല്ലപ്പെട്ട തലാല്‍ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാല്‍ ശിക്ഷയില്‍ ഇളവ് ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് നിമിഷ പ്രിയയുടെ കുടുംബത്തിന്റെ വാദം. ഇതിനായുള്ള ചര്‍ച്ചക്കാണ് ഇപ്പോള്‍ പ്രേമകുമാരി യെമനിലെത്തിയിരിക്കുന്നത്.
Premakumari Meets daughter Nimisha Priya in Yemen jail latest news