
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി എട്ട് എം.പിമാര്‍ക്കൊപ്പം അവിചാരിതമായി ഉച്ചഭക്ഷത്തില്‍ പങ്കുചേര്‍ന്നത് കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തയില്‍ ഇടം പിടിച്ചിരുന്നു. എട്ട് എം.പിമാരില്‍ കേരളത്തില്‍ നിന്നുള്ള
എന്‍.കെ പ്രമചന്ദ്രന്‍ എം.പിയും ഇടം പിടിച്ചിരുന്നു. മോദിയുമായി സൗഹൃദ സംഭാഷണവും സസ്യാഹാരങ്ങളടങ്ങിയ ഉച്ചയൂണുമായിരുന്നു എം.പിമാരെ കാത്തിരുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും വിളിപ്പിക്കുകയും ഓഫീസിലെത്തിയപ്പോള്‍ നിങ്ങളെ ഇന്ന് ഞാന്‍ ശിക്ഷിക്കാന്‍ പോകുന്നു എന്ന് പറഞ്ഞ് മോദി തന്നെയാണ് ഒരുമിച്ച് ഭക്ഷണം കഴിക്കാനായി കൂട്ടിക്കൊണ്ടുപോയതും. ഭക്ഷണത്തിനു ശേഷം പണവും പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുമാണ് നല്‍കിയതും.
എന്നാല്‍ സംഭവത്തെ വിവാദമാക്കാനും പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്തത് മാരക കുറ്റമായി ചിത്രീകരിക്കാനും സിപിഎം നീക്കം നടക്കുന്നുവെന്നാണ് എന്‍.കെ പ്രേമചന്ദ്രന്‍ എംപി പറയുന്നത്. എല്ലാ തിരഞ്ഞെടുപ്പിലും വില കുറഞ്ഞ ആരോപണം ഉന്നയിച്ച് സിപിഐഎം വിവാദം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്. പ്രധാനമന്ത്രിയുടെ ഓഫീസിലേക്കാണ് വിളിപ്പിച്ചത്. അതുകൊണ്ടാണ് പോയത്. അവിടെ ചെന്നപ്പോള്‍ ഭക്ഷണം കഴിക്കാന്‍ കൊണ്ടുപോവുകയായിരുന്നു. പരസ്യമായി നടത്തിയ സൗഹൃദവിരുന്നാണ്. പാര്‍ലമെന്ററി രംഗത്ത് മികവ് പുലര്‍ത്തിയവരാണ് വിരുന്നില്‍ പങ്കെടുത്തതെന്നും എന്‍.കെ പ്രേമചന്ദ്രന്‍ വിശദീകരിച്ചു.
തന്നെ അറിയുന്നവര്‍ വിവാദങ്ങള്‍ തള്ളികളയും. ആര്‍എസ്പിയായി തന്നെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. മാത്രമല്ല, രാഷ്ട്രീയ മുതലെടുപ്പിനാണ് സിപിഎം ശ്രമിക്കുന്നതെന്നും ഇദ്ദേഹം പറഞ്ഞു. സംഭവത്തില്‍ പ്രതികരണവുമായി കെ. മുരളീധരന്‍ എം.പിയും രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്തതിന് എം.കെ പ്രേമചന്ദ്രനെ സംഘിയാക്കാന്‍ സമ്മതിക്കില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.
പാര്‍ട്ടി കാണിക്കുന്ന പാപ്പരത്തമാണിപ്പോഴത്തെ വിമര്‍ശനം. പ്രധാനമന്ത്രിയുടെ ക്ഷണം എംപിയെന്ന നിലയില്‍ സ്വീകരിച്ചതിന്റെ പേരില്‍ അദ്ദേഹത്തെ ഒറ്റപ്പെടുത്താന്‍ വിചാരിച്ചാല്‍ നടക്കില്ലെന്നും കെ. മുരളീധരന്‍ പറഞ്ഞു.