
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ തന്റെ നിലപാട് വ്യക്തമാക്കി നടന്‍ പൃഥ്വിരാജ്. കുറ്റാരോപിതരായ എല്ലാവര്‍ക്കുമെതിരെ അന്വേഷണം നടത്തണമെന്നും കുറ്റക്കാരാണെന്ന് വ്യക്തമായാല്‍ മാതൃകാപരമായ ശിക്ഷാനടപടി ഉണ്ടാകണമെന്നും പൃഥ്വിരാജ് പറഞ്ഞു. ‘അമ്മ’ സംഘടനയ്ക്ക് പരാതികള്‍ പരിഹരിക്കുന്നതില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും തിരുത്തല്‍ നടപടികള്‍ ആവശ്യമാണെന്നും പൃഥ്വിരാജ് പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ പഴുതടച്ച അന്വേഷണം വേണമെന്നും പൃഥ്വിരാജ് സുകുമാരൻ ആവശ്യപ്പെട്ടു. ആരോപണവിധേയർ മാറിനിന്ന് അന്വേഷണം നേരിടട്ടെ. അന്വേഷണ സംഘം സമീപിച്ചാൽ താൻ പൂർണമായും സഹകരിക്കും. കമ്മിറ്റിയുമായി ആദ്യം സംസാരിച്ചത് താനായിരുന്നു. കൊച്ചിയിൽ തന്റെ ഉടമസ്ഥതയിലുള്ള ഫുട്ബോൾ ക്ലബ് ഫോർക്ക കൊച്ചിയുമായി ബന്ധപ്പെട്ട പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്.
സിനിമാ സെറ്റുകൾക്ക് ഏകീകൃത സ്വഭാവം കൈവരണം. കുറ്റം തെളിഞ്ഞാൽ, മാതൃകാപരമായ ശിക്ഷാ നടപടിയുണ്ടാവണം. വ്യാജ ആരോപണങ്ങൾ ഉണ്ടെങ്കിൽ അത്തരക്കാർക്കെതിരെയും നടപടിയെടുക്കണം. ആരോപണ വിധേയരുടെ പേര് പുറത്തു വിടുന്നതിൽ നിയമതടസമില്ല. അതിൽ തീരുമാനം എടുക്കേണ്ടത് സർക്കാർ ആണെന്നും പൃഥ്വിരാജ്.
സിനിമയിലെ തൊഴിൽ നിഷേധത്തിൽ നടപടി വേണം. പാർവതിക്ക് മുൻപേ തൊഴിൽ നിഷേധത്തിന് ഇരയായ വ്യക്തിയാണ് താൻ. അമ്മയുടെ തലപ്പത്ത് സ്ത്രീ സാന്നിധ്യം വേണമെന്ന് പൃഥ്വിരാജ് അഭിപ്രായപ്പെട്ടു. WCC അംഗങ്ങൾ അമ്മയിലേക്ക് വരണമെന്നാണ് ആഗ്രഹമെന്നും പൃഥ്വിരാജ്. പവർ ഗ്രൂപ്പ് ഇല്ലെന്നു പറയാനാവില്ലെന്നും, ഉണ്ടെങ്കിൽ അതില്ലാതാവണം എന്നും പൃഥ്വിരാജ് അഭിപ്രായപ്പെട്ടു. മലയാള സിനിമയിൽ വേണ്ടത് എല്ലാവരും കൂടിയുള്ള സംഘടനാ സ്വഭാവം. സിനിമയിൽ വിലക്കും ബഹിഷ്കരണവും പാടില്ല എന്നും പൃഥ്വിരാജ് അഭിപ്രായപ്പെട്ടു.