
ദില്ലി: വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ ചരിത്രത്തിലെ രണ്ടാമത്തെ മഹാ ഭൂരിപക്ഷത്തിൽ ജയിച്ചുകയറിയ പ്രിയങ്ക ഗാന്ധി നന്ദി പ്രകടിപ്പിച്ച് രംഗത്തെത്തി. വമ്പൻ വിജയം നേടിയതിന് പിന്നാലെ വയനാട്ടിലെ വോട്ടര്‍മാര്‍ക്കെല്ലാം പ്രിയങ്ക നന്ദി പറഞ്ഞു. തന്നിലര്‍പ്പിച്ച വിശ്വാസത്തിനും സ്നേഹത്തിനും നന്ദിയുണ്ടെന്നും ഈ വിജയം വയനാട്ടിലെ എല്ലാവരുടേതുമാണെന്നാണ് പ്രിയങ്ക ഗാന്ധി എക്സിൽ കുറിച്ചത്. നിങ്ങള്‍ ഓരോരുത്തരും എന്നിൽ അര്‍പ്പിച്ച വിശ്വാസത്തിൽ അതിയായ നന്ദിയും സന്തോഷമുണ്ട്. വരും നാളുകളിൽ ഈ വിജയം നിങ്ങള്‍ ഓരോരുത്തരുടേതുമാണെന്ന് ഞാൻ തെളിയിക്കും. നിങ്ങളുടെ സ്വപ്നങ്ങളും പോരാട്ടങ്ങളും മനസിലാക്കുന്ന ഒരാളെയാണ് നിങ്ങള്‍ തെരഞ്ഞെടുത്തതെന്നും ഉറപ്പുവരുത്തും. നിങ്ങളുടെ തെരഞ്ഞെടുപ്പ് തെറ്റായിരുന്നില്ലെന്ന് തെളിയിക്കുമെന്നും പാര്‍ലമെന്‍റിൽ വയനാടിന്‍റെ ശബ്ദമാകുമെന്നും പ്രിയങ്ക ഗാന്ധി കുറിപ്പിൽ വ്യക്തമാക്കി. തനിക്ക് നൽകിയ അകമഴിഞ്ഞ പിന്തുണയ്ക്കും സ്നേഹത്തിനും ഒരുപാട് നന്ദിയുണ്ടെന്നും വയനാട്ടിലെ നിയുക്ത എം പി കൂട്ടിച്ചേർത്തു.
തന്നോടൊപ്പം ഭക്ഷണവും വിശ്രമവുമില്ലാതെ മണിക്കൂറുകളോളം പ്രചാരണത്തിൽ പങ്കാളികളായ എല്ലാ യു ഡി എഫ് പ്രവര്‍ത്തകരോടും പ്രത്യേക നന്ദിയും പ്രിയങ്ക പങ്കുവച്ചു. ധൈര്യവും സ്നേഹവും നൽകി കൂടെ നിന്ന അമ്മയ്ക്കും റോബര്‍ട്ടിനും മക്കള്‍ക്കും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. എല്ലാവരെക്കാളും ഉപരി പോരാളിയായി സഹോദരൻ രാഹുൽ ഗാന്ധിയും കൂടെ നിന്നെന്നും പ്രിയങ്ക കുറിച്ചു. രാഹുലിന്‍റെ പിന്തുണ വലിയ കരുത്താണ് പകര്‍ന്ന് നൽകിയതെന്നും പ്രിയങ്ക ഗാന്ധി വിവരിച്ചു.
അതേസമയം വോട്ടെണ്ണലിന്‍റെ എല്ലാ റൗണ്ടിലും എതിരാളികളെ നിഷ്പ്രഭരാക്കി മുന്നേറിയ പ്രിയങ്ക ഗാന്ധി 408036 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷത്തിലാണ് കന്നിയങ്കത്തിൽ വിജയമുറപ്പിച്ചത്. വയനാട്ടിൽ രാഹുൽ ഗാന്ധി ആദ്യം മത്സരിച്ചപ്പോള്‍ നേടിയ റെക്കോഡ് ഭൂരിപക്ഷം മറികടക്കാനായില്ലെങ്കിലും കഴിഞ്ഞ തവണത്തെ രാഹുലിന്‍റെ ഭൂരിപക്ഷവും മറികടന്നാണ് പ്രിയങ്ക കുതിച്ചത്. 617942 വോട്ടുകൾ പ്രിയങ്ക നേടിയപ്പോള്‍ രണ്ടാമതെത്തിയ എൽ ഡി എഫിന്‍റെ സത്യൻ മോകേരി 209906 വോട്ടുകളാണ് നേടിയത്. 109202 വോട്ടുകളാണ് ബി ജെ പിയുടെ നവ്യ ഹരിദാസിന് ലഭിച്ചത്.