
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ റേഷൻ തട്ടിപ്പ് കേസിൽ ബൊൻഗാവ് മുൻ മുനിസിപ്പൽ ചെയർമാൻ ശങ്കർ ആധ്യയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് നേരത്തെ തൃണമൂൽ കോൺഗ്രസ് മന്ത്രി ജ്യോതിപ്രിയ മുള്ളിക്കിനെ ഏജൻസി അറസ്റ്റ് ചെയ്തിരുന്നു.
റേഷൻ കുംഭകോണവുമായി ബന്ധപ്പെട്ട് ശനിയാഴ്ച പുലർച്ചെയായിരുന്നു ഇ.ഡി. അധികൃതർ തൃണമൂൽ നേതാവിനെ അറസ്റ്റ് ചെയ്തത്. വലിയ രീതിയിൽ ജനക്കൂട്ടം വളഞ്ഞതിനിടയിൽ നിന്നായിരുന്നു അധികൃതർ ആധ്യയെ അറസ്റ്റ് ചെയ്തത്.
ശങ്കർ ആധ്യയെ ആൾക്കൂട്ടത്തിനിടിയിൽ നിന്ന് അറസ്റ്റ് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വ്യാഴാഴ്ച രാത്രി കേസുമായി ബന്ധപ്പെട്ട് ശങ്കർ ആധ്യയുടേയും തൃണമൂൽ നേതാവ് ഷാജഹാൻ ശെെഖിന്റെയും വീടുകൾ റെയ്ഡ് ചെയ്യാൻ ഇ.ഡി. അധികൃതർ എത്തിയിരുന്നു. ആധ്യയുടെ വീട്ടിൽ എതിർപ്പൊന്നുമില്ലാതെ സംഘത്തിന് പരിശോധനനടത്താൻ കഴിഞ്ഞെങ്കിലും ഷാജഹാൻ ശെെഖിന്റെ വീട്ടിലെത്തിയ അധികൃതർ ആക്രമിക്കപ്പെട്ടിരുന്നു.
ഇന്നലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇഡി), സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (സിആർപിഎഫ്) ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘത്തെ സന്ദേശ്ഖാലിയിൽ വെച്ച് തൃണമൂൽ നേതാവ് ഷാജഹാൻ ഷെയ്ഖിന്റെ അനുയായികളെന്ന് കരുതുന്ന ഒരു സംഘം ആക്രമിച്ചിരുന്നു.
“ലാത്തികൾ, കല്ലുകൾ, ഇഷ്ടികകൾ തുടങ്ങിയവ ഉപയോഗിച്ച് ജീവൻ അപടത്തിലാക്കുക എന്ന ഉദ്ദേശത്തോടെ 800-1000 പേർ അടങ്ങുന്ന സംഘം സിആർപിഎഫ് ഉദ്യോഗസ്ഥരെയും ഇഡി സംഘത്തെയും ആക്രമിച്ചു,” ഇഡി പ്രസ്താവനയിൽ പറഞ്ഞു.