
തിരുവനന്തപുരം: പെരിയാറിൽ മത്സ്യങ്ങൾ ചത്തുപൊങ്ങുകയും മത്സ്യകൃഷി വ്യാപകമായി നശിക്കുകയും ചെയ്ത സംഭവത്തെക്കിറിച്ച് അന്വേഷിക്കാൻ സർക്കാർ വിദഗ്ദസമിതിയെ നിയോഗിച്ചു. ഫിഷറീസ് മന്ത്രി സജി ചെറിയാൻ നൽകിയ നിർദേശത്തെ തുടർന്നാണ് അന്വേഷണത്തിന് സമിതി രൂപീകരിച്ചത്. ഫിഷറീസ് യൂണിവേഴ്സിറ്റിയിലെ വിദഗ്ധരെ ഉൾപ്പെടുത്തി ഏഴംഗ സമിതിയാണ് രൂപീകരിച്ചത്. അക്വാകൾച്ചർ ഡിപ്പാർട്മെന്റ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. ബിനു വർഗീസ് ചെയർമാനും രജിസ്ട്രാർ ഡോ. ദിനേശ് കെ കൺവീനറുമായ സമിതിയിൽ ഡോ. അനു ഗോപിനാഥ്, ഡോ. എം കെ സജീവൻ, ഡോ. ദേവിക പിള്ള, ഡോ. പ്രഭാകരൻ എം പി, എൻ എസ് സനീർ എന്നിവരാണ് മറ്റ് അംഗങ്ങൾ. മെയ് 24 നകം റിപ്പോർട്ട് നൽകാനാണ് സമിതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.