ജോലിക്ക് പോയി മടങ്ങവേ കാട്ടാനയാക്രമണത്തിൽ മരിച്ച യുവാവിന്റെ മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം, മന്ത്രി കേളുവിനെ തടഞ്ഞു

സുല്‍ത്താന്‍ബത്തേരി: ജോലിക്ക് പോയി മടങ്ങവേ കല്ലൂരില്‍ കാട്ടാനയാക്രമണത്തില്‍ മരിച്ച യുവാവിന്റെ മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം. രാജുവിന്റെ വീട്ടിലെത്തിയ മന്ത്രി ഒ ആര്‍ കേളുവിനെ തടഞ്ഞുകൊണ്ടടക്കമാണ് നാട്ടുകാർ പ്രതിഷേധിച്ചത്. വനപാലകര്‍ക്ക് നേരെയും പ്രതിഷേധമുണ്ടായി. കാട്ടാനയാക്രമണത്തില്‍ മരിച്ച കല്ലുമുക്ക് സ്വദേശി രാജുവിന്റെ കുടുംബത്തിന് 50 ലക്ഷം രൂപയും നഷ്ടപരിഹാരവും മകന് ഗവണ്‍മെന്റ് ജോലിയും നല്‍കണമെന്നാവശ്യപ്പെട്ടാണ് നാട്ടുകാർ പ്രതിഷേധമുയർത്തുന്നത്.

കഴിഞ്ഞ ഞായറാഴ്ചയാണ് രാജുവിന് നേരെ കാട്ടാന ആക്രമണം ഉണ്ടായത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന രാജുവിന് നേരെ കാട്ടാന പാഞ്ഞടുത്ത് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ രാജു ചികിത്സയിലിരിക്കെ ഇന്നലെ വൈകീട്ടാണ് മരിച്ചത്.