പ്രസവ വേദന വന്നിട്ടും ലേബര്‍ റൂമിലേക്ക് മാറ്റിയില്ല, യുവതി വാര്‍ഡില്‍ക്കിടന്ന് പ്രസവിച്ചു, ഐസിയുവിലാക്കിയ കുഞ്ഞ് മരിച്ചു; ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രതിഷേധം

ആലപ്പുഴ: പ്രസവവേദനയെത്തുടര്‍ന്ന് ആശുപത്രിയിലെത്തിയ യുവതിക്ക് വേണ്ട പരിചരണം ലഭിച്ചില്ലെന്നും ഐസിയുവിലാക്കിയ കുഞ്ഞ് മരിച്ചതും കാട്ടി ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രതിഷേധം. വണ്ടാനം സ്വദേശികളായ മനുവിന്റെയും സൗമ്യയുടെയും ഏഴ് ദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്.

നവജാത ശിശു മരിച്ചതിനെ ചൊല്ലി കഴിഞ്ഞ ദിവസം രാത്രിയാണ് പ്രതിഷേധം ഉയര്‍ന്നത്. പ്രസവ വേദന വന്നിട്ടും സൗമ്യയെ ലേബര്‍ റൂമിലേക്ക് മാറ്റിയില്ലെന്നും യുവതി വാര്‍ഡില്‍ കിടന്ന് പ്രസവിച്ചെന്നുമാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്ന കുഞ്ഞിനെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍, രാത്രി 12.30 യോടെ കുഞ്ഞ് മരിച്ചു. ഇതോടെ മൃതദേഹവുമായി ബന്ധുക്കള്‍ പ്രതിഷേധിച്ചു. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.