” രാജ്യം ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകും, എല്ലാം ശരിയാകും”; പുതുവത്സര പ്രസംഗത്തില്‍ റഷ്യക്കാരോട് പുടിന്‍

ന്യൂഡല്‍ഹി: 2025-ല്‍ രാജ്യം ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുമെന്ന് പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ പുതുവര്‍ഷ പ്രസംഗത്തില്‍ റഷ്യക്കാരോട് പറഞ്ഞു. സമ്പദ്വ്യവസ്ഥയെക്കുറിച്ചോ യുക്രെയ്നിലെ യുദ്ധത്തെക്കുറിച്ചോ പ്രത്യേകമായി ഒന്നും എടുത്തുപറയാതെയായിരുന്നു പുടിന്റെ പ്രസംഗം.

പല റിപ്പോര്‍ട്ടുകളും ചൂണ്ടിക്കാട്ടുന്നതനുസരിച്ച് സാധാരണക്കാര്‍ വിലക്കയറ്റത്തെക്കുറിച്ച് ആശങ്കാകുലരാണ്. സെന്‍ട്രല്‍ ബാങ്കിന്റെ 21% പലിശ നിരക്ക് ബിസിനസുകളെയും വീട് വാങ്ങുന്നവരെയും ഞെരുക്കുന്ന സമയം കൂടിയാണിത്. അതിനിടെയാണ് അവരുടെ ക്ഷേമത്തിനാണ് തന്റെ മുന്‍ഗണനയെന്ന് പുടിന്‍ റഷ്യക്കാര്‍ക്ക് ഉറപ്പ് നല്‍കിയത്.

രണ്ടാം ലോക മഹായുദ്ധത്തില്‍ നാസി ജര്‍മ്മനിയെ പരാജയപ്പെടുത്തിയതിലെ പങ്ക് ഉള്‍പ്പെടെയുള്ള മുന്‍കാല വിജയങ്ങള്‍ ചൂണ്ടിക്കാട്ടിയ പ്രസംഗത്തില്‍ ‘ഇപ്പോള്‍, പുതുവര്‍ഷത്തിന്റെ പടിവാതില്‍ക്കല്‍, ഞങ്ങള്‍ ഭാവിയെക്കുറിച്ച് ചിന്തിക്കുകയാണ്. എല്ലാം ശരിയാകുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്, ഞങ്ങള്‍ മുന്നോട്ട് പോകും ” എന്ന് അദ്ദേഹം പറഞ്ഞത്. മൂന്നര മിനിറ്റ് നീണ്ട പുതുവത്സര സന്ദേശം അര്‍ദ്ധരാത്രിയില്‍ റഷ്യയിലാകെ പ്രക്ഷേപണം ചെയ്തു.

1999 ല്‍ അപ്രതീക്ഷിതമായി ബോറിസ് യെല്‍റ്റ്സിന്‍ രാജിവച്ചതിന് ശേഷം ആക്ടിംഗ് പ്രസിഡന്റായി രാജ്യത്തെ അഭിസംബോധന ചെയ്തതിന് ശേഷം 25 വര്‍ഷമായി ഭരണചക്രം തിരിക്കുകയാണ് പുടിന്‍.

യുക്രെന്‍ യുദ്ധത്തില്‍ പോരാടുന്ന റഷ്യന്‍ സൈനികരെക്കുറിച്ച് എടുത്തുപറഞ്ഞ പുടിന്‍ അവരെ വീരന്മാരായി വിശേഷിപ്പിച്ചു. ‘നിങ്ങളുടെ ധൈര്യത്തിലും ധീരതയിലും ഞങ്ങള്‍ അഭിമാനിക്കുന്നു. ഞങ്ങള്‍ നിങ്ങളില്‍ വിശ്വസിക്കുന്നു,’ അദ്ദേഹം പറഞ്ഞു.

More Stories from this section

family-dental
witywide