ആഞ്ഞടിച്ച് അൻവർ; ‘മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്ക് വേറെ അജണ്ടയുണ്ടോയെന്ന് പരിശോധിക്കണം’

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതി ഗുരുതര ആരോപണവുമായി പി.വി അന്‍വര്‍ എംഎല്‍എ ആരോപണം ഉന്നയിച്ചു. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നത് പി ശശിയാണെന്ന് പി വി അന്‍വര്‍ എംഎല്‍എ പറഞ്ഞു. പി ശശി സത്യസന്ധമായി ചുമതല നിര്‍വഹിച്ചിരുന്നെങ്കില്‍ സര്‍ക്കാര്‍ പ്രതിസന്ധിയിലാകുമായിരുന്നില്ല. പി ശശിക്ക് വേറെ അജണ്ടയുണ്ടോ എന്ന് പരിശോധിക്കണം. മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താനാണ് താന്‍ ഇക്കാര്യങ്ങള്‍ പറയുന്നത്. അല്ലാതെ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കാനല്ലെന്നും പി വി അന്‍വര്‍ പറഞ്ഞു.

പൊലീസിന്റെ വയര്‍ലെസ് മെസേജടക്കം ചോര്‍ത്തിയയാള്‍ക്കെതിരേ നിയമനടപടിയുമായി പോയപ്പോള്‍ അതിന് തടയിട്ടവനാണ് ശശിയും അജിത് കുമാറുമാണെന്ന് അൻവർ എംഎൽഎ ആരോപിച്ചു. കോടികള്‍ വാങ്ങിയിട്ടുതന്നെയാണ് തടയിട്ടത്. അതിൽ ശശിക്ക് എന്തെങ്കിലും കിട്ടിയോയെന്ന് തനിക്കറിയില്ലെന്നും അന്‍വര്‍ പറഞ്ഞു.

“പാര്‍ട്ടിയെ പ്രതിസന്ധിയിലെത്തിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്വം പൊളിറ്റിക്കല്‍ സെക്രട്ടറിക്കാണ്.അദ്ദേഹത്തിന്റെ അപ്രമാദിത്വവും കാഴ്ചപ്പാടുകളും കണക്കിലാക്കിയാണ് പാര്‍ട്ടി ഈയൊരു പൊസിഷനിലിരുത്തിയത്. അങ്ങനെയുള്ള ഒരാള്‍ക്ക് ഇങ്ങനെ വീഴ്ചകള്‍ പറ്റുമോ. അവിടെയാണ് അദ്ദേഹത്തിന് വേറെ അജണ്ടയുണ്ടോ എന്നാലോചിക്കണെമെന്ന് ഞാന്‍ പറയുന്നത്. അങ്ങനെ സിഎമ്മും പൊതുസമൂഹവും പാര്‍ട്ടിയും ജനങ്ങളുമായുള്ള ബന്ധത്തിന്റെ മറയായിട്ടാണ് പി ശശി നിന്നിട്ടുള്ളത്. അല്ലെങ്കില്‍ ഇങ്ങനെയൊക്കെ സംഭവിക്കുമോ. താഴേക്കിടയില്‍ നിന്ന് വിവരം കിട്ടില്ലേ പാര്‍ട്ടിക്ക്, സിഎമ്മിന് അതുണ്ടായിട്ടില്ല. കേരളത്തിലെ മതസൗഹാര്‍ദം തകര്‍ക്കാന്‍ രാപ്പകല്‍ അധ്വാനിക്കുന്ന ഒരു രാഷ്ട്രവിരുദ്ധന്‍, രാജ്യദ്രോഹ കുറ്റമായ പോലീസിന്റെ വയര്‍ലെസ് മെസേജടക്കം ചോര്‍ത്തി ജനങ്ങളുടെ മുമ്പില്‍ പ്രക്ഷേപണം ചെയ്തിട്ട് അവനെതിരേ നിയമനടപടിയുമായി പോയപ്പോള്‍ അതിന് തടയിട്ടവനാണ് ശശിയും അജിത് കുമാറും. കോടികള്‍ വാങ്ങിയിട്ടുതന്നെയാണ് തടയിട്ടത്. അത് ശശിക്ക് എന്തെങ്കിലും കിട്ടിയോയെന്ന് എനിക്കറിയില്ല. എം.ആര്‍ അജിത്കുമാറിന് കിട്ടിയെന്ന് ഉറപ്പാണ്.” അന്‍വര്‍ പറഞ്ഞു.

വയര്‍ലെസ് ചോര്‍ത്തിയ കേസില്‍ കൃത്യമായ കുറ്റപത്രം കൊടുക്കാന്‍ പോലീസ് തയ്യാറായിട്ടില്ല. എന്താണ് പൊളിറ്റിക്കല്‍ സെക്രട്ടറി കൃത്യമായി ഇടപെടാത്തത്. അതുതന്നെയാണ് വിഷയമെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. ആഭ്യന്തര വകുപ്പിനെതിരെ ഉയരുന്ന ആരോപണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനം നടത്തുന്നതിന് മുമ്പായിട്ടായിരുന്നു അന്‍വര്‍ മാധ്യമങ്ങളെ കണ്ടത്.

More Stories from this section

family-dental
witywide