തിരുവനന്തപുരം: ആഭ്യന്തര വകുപ്പിനെ കടുത്ത പ്രതിസന്ധിയിലാക്കുന്ന ആരോപണങ്ങൾക്ക് പിന്നാലെ പി വി അൻവർ എം എൽ എ തലസ്ഥാനതെത്തി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച്ച നടത്തുന്നു. സെക്രട്ടറിയേറ്റിലെ ഓഫീസിലാണ് കൂടിക്കാഴ്ച നടക്കുന്നത്. എഡിജിപി എം.ആര്‍ അജിത് കുമാര്‍, എസ്.പി എസ്. സുജിത് ദാസ്, പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശി എന്നിവർക്കെതിരെ ഗുരുതര ആരോപണങ്ങളാണ് അൻവർ എംഎൽഎ കഴിഞ്ഞ ദിവസങ്ങളിൽ ഉയർത്തിയത്. ഉന്നയിച്ച ആരോപണങ്ങൾ സംബന്ധിച്ച് വിശദമായ പരാതി രേഖാമൂലം അൻവർ മുഖ്യമന്ത്രിക്ക് കൈമാറും.
പൊലീസ് ഉദ്യോഗസ്ഥരായ സുജിത് ദാസിനും അജിത് കുമാറിനുമെതിരെ പരാതി നേരിട്ട് മുഖ്യമന്ത്രിക്ക് നൽകുമെന്നാണ് വിവരം. ആരോപണങ്ങൾ സംബന്ധിച്ച വിശമായ വിവരങ്ങൾ അൻവർ മുഖ്യമന്ത്രിയെ അറിയിക്കാനാണ് സാധ്യത. കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കാണുമെന്നും എംഎൽഎഅറിയിച്ചിട്ടിട്ടുണ്ട്.
ഇതുവരെ ഉയർത്തിയത് വാർത്താസമ്മേളനങ്ങളിലൂടെയുള്ള ആരോപണങ്ങൾ ആയിരുന്നുവെങ്കിൽ മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി കൊടുക്കുന്നതോടെ അതൊരു നിർണായക നീക്കം ആവും.ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആര്‍ അജിത് കുമാര്‍ കൊടിയ ക്രിമിനലാണെന്നും സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ആളുകളെ കൊല്ലിച്ചിട്ടുണ്ടെന്നും അൻവർ ആരോപിച്ചിരുന്നു.
അൻവറിന്റെ ആരോപണങ്ങളിൽ അന്വേഷണ സംഘത്തെ നിശ്ചയിച്ചുവെങ്കിലും എഡിജിപി അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റാത്തതിലും എസ്പി സുജിത്ത് ദാസിനെ സ്ഥലം മാറ്റത്തിലൊതുക്കിയതിലും പി വി അൻവറിന്റെ പ്രതികരണം നിർണായകമാണ്. അൻവറിന് വിഷയത്തിൽ കടുത്ത അതൃപ്തിയുണ്ടെന്നാണ് സൂചന. ഗുരുതര ആരോപണമുന്നയിച്ച മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയെ മാറ്റാനും സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല എന്നതും ശ്രദ്ധേയമാണ്.












