‘രാഷ്ടീയ നേതാക്കള്‍ തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ട് ‘; ഇനി തുറന്ന പോരാട്ടമെന്ന് പി വി അന്‍വര്‍, വേണ്ടി വന്നാൽ പുതിയ പാർട്ടി രൂപീകരിക്കും

നിലമ്പൂര്‍ എംഎല്‍എയുമായുള്ള രാഷ്ട്രീയ ബന്ധം അവസാനിപ്പിച്ചെന്ന സിപിഎം തീരുമാനത്തെ പരിഹസിച്ചും പോരാട്ടം തിരുത്തല്‍ ശബ്ദമായി തുടരുമെന്നും ആവര്‍ത്തിച്ച് പി വി അന്‍വര്‍. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിന് പിന്നാലെയാണ് പി വി അന്‍വര്‍ വീണ്ടും പ്രതികരണവുമായി രംഗത്തെത്തിയത്. കേരളത്തിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ ഉള്‍പ്പെട്ട അവിശുദ്ധ കൂട്ടുകെട്ടിന് എതിരെയാണ് താന്‍ ശബ്ദമുയര്‍ത്തുന്നത് എന്ന് ആവര്‍ത്തിച്ച അന്‍വര്‍ വേണ്ടിവന്നാല്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനും തയ്യാറാകുമെന്ന സൂചനയും വാര്‍ത്താസമ്മേളനത്തില്‍ മുന്നോട്ടുവച്ചു.

രാഷ്ട്രീയ ബന്ധം അവസാനിപ്പിച്ചെന്ന പാര്‍ട്ടി സെക്രട്ടറിയുടെ പ്രതികരണത്തോടെ തന്റെ പരിമിതികള്‍ ഇല്ലാതായെന്നും ഇനി തുറന്ന പോരാട്ടത്തിന് ഇറങ്ങുകയാണെന്നും പി വി അന്‍വര്‍ മലപ്പുറത്ത് പ്രതികരിച്ചു.

മലപ്പുറത്തെ 16 നിയമസഭാ മണ്ഡലങ്ങളിലും തനിക്ക് പറയാനുള്ളത് വിളിച്ചുപറയും. തനിക്ക് ജനപിന്തുണയുണ്ടെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടിയെ കുറിച്ചുള്‍പ്പെടെ പരിശോധിക്കും. രാഷ്രീയമായി പ്രതികരണ ശേഷി നഷ്ടപ്പെട്ട യുവാക്കളോടാണ് തനിക്ക് സംസാരിക്കാനുള്ളത് എന്നും അദ്ദേഹം പ്രതികരിച്ചു.

തെറ്റുകള്‍ ചൂണ്ടിക്കാട്ടിയ തന്നെ കുറ്റവാളിയാക്കാന്‍ ശ്രമം നടന്നു. തന്നെ കുറ്റവാളിയാക്കാന്‍ ശ്രമിക്കുന്നവര്‍ വസ്തുതകള്‍ അന്വേഷിച്ചില്ല. അച്ചടിഭാഷയില്‍ സംസാരിച്ചാല്‍ മാത്രം വസ്തുതകള്‍ ഇല്ലാതാകില്ല, കാര്യങ്ങള്‍ പരിശോധിക്കണം. സ്വര്‍ണക്കടത്തില്‍ ഒരു അന്വേഷണവും നടന്നില്ലെന്നും എം വി ഗോവിന്ദന് മറുപടിയായി പി വി അന്‍വര്‍ ചൂണ്ടിക്കാട്ടി.

തെറ്റുകള്‍ ഏറ്റുപറഞ്ഞതാണ് ഞാന്‍ ചെയ്ത തെറ്റെങ്കില്‍ അത് തുടരുമെന്ന മുന്നറിയിപ്പും അന്‍വര്‍ ആവര്‍ത്തിച്ചു. കേരളത്തില്‍ നടക്കുന്നത് രാഷ്ട്രീയ നേതാക്കള്‍ തമ്മിലുള്ള പൊളിറ്റിക്കല്‍ അഡ്ജസ്റ്റുമെന്റാണ്. ഇവര്‍ക്കൊപ്പം നിന്നാല്‍ തനിക്ക് സുഖമായി മുന്നോട്ട് പോകാമായിരുന്നു. എല്ലാവരെയും ഞാന്‍ ശത്രുവാക്കി. മുഖ്യമന്ത്രിയും പാര്‍ട്ടിയും ഇപ്പോള്‍ ശത്രുസ്ഥാനത്താണ്. താന്‍ ജനങ്ങളോട് സംസാരിക്കും എന്നും അന്‍വര്‍ പറഞ്ഞു.

PV Anvar Replies to CPM General Secretery MV Govindan

More Stories from this section

family-dental
witywide