
ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വ്യാഴാഴ്ച ലോക്‌സഭാ സ്പീക്കർ ഓം ബിർളയെ അദ്ദേഹത്തിൻ്റെ ചേംബറിൽ കണ്ട് സഭയിൽ നടത്തിയ അടിയന്തരാവസ്ഥയെക്കുറിച്ചുള്ള പരാമർശത്തിൽ അതൃപ്തി രേഖപ്പെടുത്തി.
പ്രമേയം തീർത്തും രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതായിരുന്നു എന്നും അത് ഒഴിവാക്കാമായിരുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പാർലമെൻ്റിലെ യോഗത്തിന് ശേഷം കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാലാണ് ഇക്കാര്യം മാധ്യമപ്രവർത്തകരോട് പറഞ്ഞത്.
യോഗത്തിൽ രാഹുൽ ഗാന്ധിയെ കൂടാതെ സമാജ്‌വാദി പാർട്ടി എംപി ഡിംപിൾ യാദവ്, ആർജെഡി എംപി മിസ ഭാരതി, എൻസിപി ശരദ് പവാർ വിഭാഗം നേതാവ് സുപ്രിയ സുലെ എന്നിവർ പങ്കെടുത്തു.
പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഏകാധിപത്യപരമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചെന്നും പ്രതിപക്ഷ നേതാക്കളെ അന്യായമായി ജയിലില്‍ അടച്ചെന്നുമായിരുന്നു സ്പീക്കര്‍ ഓം ബിര്‍ള പാര്‍ലമെന്റില്‍ പ്രസംഗത്തില്‍ പറഞ്ഞത്. അടിയന്തരാവസ്ഥ കറുത്ത അധ്യായമാണെന്നും കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരണഘടനാ വിരുദ്ധമായ നടപടികള്‍ സ്വീകരിച്ചെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭാ സ്പീക്കറായി തിരഞ്ഞെടുത്തതിന് പിന്നാലെ നടത്തിയ പ്രസംഗത്തിലായിരുന്നു പരാമര്‍ശം. ഈ പ്രസംഗം പ്രതിപക്ഷ പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു.