
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർഥി സിദ്ധാർഥന്‍റെ മരണം സിബിഐ അന്വേഷിക്കണമെന്ന് വയനാട് എംപി രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതിയാണ് രാഹുൽ ഇക്കാര്യം ആവശ്യപ്പെട്ടത്. ദിവസങ്ങളോളം മർദ്ദനത്തിനിരയായ സിദ്ധാർഥന്‍റെ ദാരുണ മരണം മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും എസ് എഫ് ഐയുടെ സജീവ പ്രവർത്തകരാണ് അക്രമികളെന്നും രാഹുൽ കത്തിൽ ആരോപിച്ചു.
കേരളത്തിലെ ക്യാംപസിൽ ഇത്തരത്തിലൊരു സംഭവം നടക്കുന്നുവെന്നത് ഖേദകരമാണ്. തങ്ങൾക്കെതിരായ ശബ്ദങ്ങളെ അടിച്ചമർത്താനുള്ള ആസൂത്രിത ശ്രമങ്ങൾ ചില സംഘടനകളെ അക്രമാസക്തരായ ആൾക്കൂട്ടങ്ങളാക്കി മാറ്റിയിരിക്കുകയാണ്. ശോഭനമായ ഒരു ഭാവിയുള്ള വിദ്യാർഥിയായിരുന്നു സിദ്ധാർഥൻ. ആ കുട്ടിയുടെ മാതാപിതാക്കളായ ജയപ്രകാശിനും ഷീബക്കും നീതി കിട്ടണമെന്നും രാഹുൽ വ്യക്തമാക്കി.
ഒരു മകന്‍റെ ജീവിതം ഇതുപോലെ ഇല്ലാതാകുന്നത് കാണുന്നതിന്‍റെ ആഘാതവും വേദനയും കൊണ്ട് ഒരു രക്ഷിതാവിനും ഇനി ജീവിക്കേണ്ടി വരരുത്. വിദ്യാർഥികളെ സംരക്ഷിക്കാൻ ചുമതലയുള്ള ഒരു സ്ഥാപനത്തിന്‍റെ പരാജയം കൂടിയാണ് ഇവിടെ കാണാനാവുന്നത്. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിന് പകരം അവരെ സംരക്ഷിക്കാൻ ശ്രമിക്കുകയാണ് സർവ്വകലാശാല അധികൃതരും, നിയമപാലകരുമെന്നും രാഹുൽ കുറ്റപ്പെടുത്തി.
Rahul gandhi MP asked to cbi enquiry on sidhardhan’s death