
ഇംഫാൽ: മണിപ്പൂരിലെ വർഗീയ കലാപം വീണ്ടും ദേശീയ തലത്തിൽ ശക്തമായ ചർച്ചയാക്കി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. നിലവിലെ മണിപ്പൂരിലെ സാഹചര്യം അത്യന്തം അപകടാവസ്ഥയിൽ തന്നെയാണെന്നും അത് പരിഹരിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെടണമെന്നുമുള്ള ആവശ്യം മുൻ നിർത്തിയാണ് രാഹുൽ രംഗത്തെത്തിയിരിക്കുന്നത്. മണിപ്പൂരിൽ കഴിഞ്ഞ ദിവസം നടത്തിയ സന്ദര്‍ശനത്തിന് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോക്ക് ഒപ്പമുള്ള കുറിപ്പിലൂടെയാണ് പ്രധാനമന്ത്രിയുടെ ശ്രദ്ധ ക്ഷണിച്ചിരിക്കുന്നത്. ഒരു വര്‍ഷം മുന്‍പ് രാഹുല്‍ നടത്തിയ മണിപ്പൂര്‍ സന്ദര്‍ശനം മുതല്‍ പുതിയ സാഹചര്യം വരെ പരാമര്‍ശിക്കുന്നതാണ് വീഡിയോ.
മണിപ്പൂര്‍ സംസ്ഥാനം രണ്ടായി വിഭജിക്കപ്പെട്ടതുപോലെയുള്ള അവസ്ഥായാണെന്ന് രാഹുൽ ചൂണ്ടികാട്ടി. ഇപ്പോഴും ഇവിടെ വീടുകള്‍ കത്തുന്നു, നിരപരാധികളുടെ ജീവന്‍ അപകടത്തിലാണ്, ആയിരക്കണക്കിന് കുടുംബങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയാന്‍ നിര്‍ബന്ധിതരാകുന്നു. പ്രധാനമന്ത്രി മണിപ്പൂര്‍ സന്ദര്‍ശിക്കാന്‍ തയ്യാറാകണം. സംസ്ഥാനത്തെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുകയും സമാധാനം കൈവരിക്കാന്‍ ഇടപെടുകയും വേണമെന്നും രാഹുൽ ആവശ്യപ്പെട്ടു. മണിപ്പൂരിലെ ഇപ്പോഴത്തെ സ്ഥിതി അവസാനിപ്പിക്കാന്‍ സര്‍ക്കാരില്‍ കോണ്‍ഗ്രസും ഇന്ത്യ മുന്നണിയും എല്ലാ ശ്രമങ്ങളും നടത്തുമെന്നും അദ്ദേഹം വിവരിച്ചു.