
ന്യൂഡൽഹി: വയനാട് ലോക്സഭ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് 20 കോടി രൂപയുടെ ആസ്തി. എന്നാൽ സ്വന്തമായി വാഹനമോ താമസിക്കാൻ ഫ്‌ളാറ്റോ ഇല്ലെന്ന് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സത്യവാങ്മൂലത്തിൽ രാഹുൽ ഗാന്ധി വ്യക്തമാക്കി.
മാര്‍ച്ച് 15 വരെ കൈവശം 55,000 രൂപയും സേവിംഗ്‌സ് അക്കൗണ്ടില്‍ 26 ലക്ഷം രൂപയുമുണ്ട്. വിവിധ ഓഹരി വിപണികളില്‍ 4.33 കോടിയും മ്യൂച്വല്‍ ഫണ്ടുകളില്‍ 3.81 കോടിയും നിക്ഷേപിച്ചിട്ടുണ്ട്. വാണിജ്യ കെട്ടിടങ്ങള്‍, കാര്‍ഷികേതര, കൃഷിഭൂമി എന്നിവയുള്‍പ്പെടെ 11.15 കോടിയുടെ സ്ഥാവര സ്വത്തുക്കളും അദ്ദേഹം പ്രഖ്യാപിച്ചു.
വാടക, എംപി ശമ്പളം, റോയല്‍റ്റി വരുമാനം, ബാങ്കുകളില്‍ നിന്നുള്ള പലിശ, ബോണ്ടുകള്‍, ലാഭവിഹിതം, മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്നും ഓഹരികളില്‍ നിന്നുമുള്ള മൂലധന നേട്ടം എന്നിവയില്‍ നിന്നാണ് മറ്റു വരുമാനം ലഭിക്കുന്നതെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.
വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി ഇന്നലെയാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്. സഹോദരി പ്രിയങ്ക ഗാന്ധിക്കൊപ്പമാണ് രാഹുല്‍ വയനാട്ടിലെത്തിയത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം ആദ്യമായി വയനാട്ടിലെത്തുന്ന രാഹുലിന് ഗംഭീര വരവേൽപ്പാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ നല്‍കിയത്.










