
ന്യൂഡൽഹി: ഭീകരവാദ പ്രശ്നത്തിൽ പാകിസ്ഥാന് മുന്നറിയിപ്പുമായി ഇന്ത്യ. സ്വന്തം മണ്ണിൽനിന്ന് ഭീകരവാദം തുടച്ചുനീക്കാൻ പാകിസ്ഥാന് കഴിവില്ലെങ്കിൽ ഇന്ത്യ സഹായിക്കാമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. ഇന്ത്യയെ അസ്ഥിരപ്പെടുത്താൻ ഭീകരവാദികളുടെയും ഭീകര സംഘടനകളുടെയും സഹായം പാകിസ്ഥാൻ തേടിയാൽ തക്കതായ തിരിച്ചടി നേരിടേണ്ടി വരുമെന്നാണ് രാജ്നാഥ് സിങ് മുന്നറിയിപ്പ് നൽകി.
ഭീകരവാദം അമർച്ച ചെയ്യുന്നതിന് പാകിസ്ഥാനെ സഹായിക്കാൻ ഇന്ത്യ തയാറാണെന്നും രാജ്നാഥ് സിങ് പറഞ്ഞു. പാകിസ്ഥാൻ ഇന്ത്യയുടെ അയൽക്കാരാണ്. ഭീകരവാദത്തിന് അറുതി വരുത്താൻ നടപടികൾ സ്വീകരിക്കണം. അതിന് സാധിക്കുന്നില്ലെങ്കിൽ ഇന്ത്യ സഹായിക്കാം. ഒറ്റക്കെട്ടായി ഭീകരവാദത്തെ ചെറുക്കാം. ഇക്കാര്യത്തിൽ പാകിസ്ഥാനാണ് തീരുമാനമെടുക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.
നേരത്തേ, ഇന്ത്യൻ മണ്ണിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടത്തി അതിർത്തിയിലൂടെ പാക്കിസ്ഥാനിലേക്കു രക്ഷപ്പെടുന്നവരെ അവിടെ കടന്നുചെന്ന് വധിക്കുമെന്ന രാജ്നാഥ് സിങ് പറഞ്ഞിരുന്നു. പാകിസ്ഥാനിൽ ഇന്ത്യ ആസൂത്രിത കൊലപാതകങ്ങൾ നടത്തുന്നുവെന്ന് ബ്രിട്ടിഷ് പത്രമായ ഗാർഡിയൻ റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ കുറച്ച് കാലത്തിനിടെ ഇന്ത്യ തേടുന്ന നിരവധി ഭീകരരാണ് പാകിസ്ഥാനിൽ അജ്ഞാതരാൽ കൊല്ലപ്പെട്ടത്.
Rajnath Singh warned pakistan on terrorism