
ലഖ്‌നൗ: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയിലൂടെ ഇന്ത്യയിൽ രാമരാജ്യം എന്ന ആശയം വേരുറപ്പിച്ച് തുടങ്ങിയെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. രാമരാജ്യം യാഥാർത്ഥ്യമാകുന്നത് തടയാൻ ഒരു ശക്തിക്കും കഴിയില്ലെന്നും രാമക്ഷേത്രവും സിഎഎയുമടക്കമുള്ള വാഗ്ദാനങ്ങൾ നടപ്പാക്കിയാണ് ബിജെപി സർക്കാർ ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. ഉത്തർപ്രദേശിലെ ഉദ്ദംപൂരിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രതിരോധ മന്ത്രി.
“മറ്റ് സംസ്ഥാനങ്ങൾക്ക് തുല്യമായി കൊണ്ടുവരാൻ ഞങ്ങൾ ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കി, രാമക്ഷേത്രം നിർമ്മിക്കുകയും സിഎഎ നടപ്പാക്കുകയും ചെയ്തു. ഇനി അവശേഷിക്കുന്നത് ഏകീകൃത സിവിൽ കോഡ് ആണ്,” അദ്ദേഹം പറഞ്ഞു. ഞായറാഴ്ച പുറത്തിറക്കിയ പാർട്ടി പ്രകടനപത്രികയിൽ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ യുസിസി നടപ്പാക്കുമെന്ന് ബിജെപി വാഗ്ദാനം ചെയ്തിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ, 2026 അവസാനത്തോടെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറും. ലോകം ശ്രദ്ധിക്കുന്ന തരത്തിൽ രാജ്യത്തിന്റെ ഔന്നത്യം വർധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. “നേരത്തെ ഇന്ത്യ ഒരു മൃദുരാജ്യമായി കണക്കാക്കപ്പെട്ടിരുന്നു..എന്നാൽ ഉറിയും പുൽവാമയും ഉണ്ടായപ്പോൾ, ഞങ്ങൾ ആരെയും തൊടില്ല, എന്നാൽ ആരെങ്കിലും തിരിച്ചൊന്നു തൊട്ടാൽ തിരിച്ചടിക്കും എന്ന ശക്തമായ സന്ദേശം ഇന്ത്യ നൽകി. നമ്മുടെ അതിർത്തിക്കകത്തും അപ്പുറത്തും എവിടെയും തിരിച്ചടിക്കാനുള്ള കഴിവും ശക്തിയും ഞങ്ങൾക്കുണ്ട്. സർജിക്കൽ സ്‌ട്രൈക്കുകൾക്ക് ശേഷം ഇന്ത്യയുടെ ശക്തി ലോകത്ത് വർദ്ധിച്ചു,” പ്രധാനമന്ത്രി മോദിയെ പ്രശംലിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.