
തിരുവനന്തപുരം: നടി ശ്രീലേഖ മിത്രയുടെ ഞെട്ടിക്കുന്ന ആരോപണം നിഷേധിച്ച് ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്ത് രംഗത്ത്. പാലേരി മാണിക്യം സിനിമയുടെ കാലത്ത് രഞ്ജിത്ത് മോശമായി പെരുമാറിയെന്നായിരുന്നു ബംഗാളി നടിയുടെ ആരോപണം. എന്നാൽ താൻ നടിയോട് മോശമായി പെരുമാറിയിട്ടില്ലെന്നും പാലേരി മാണിക്യം സിനിമയുടെ ഓഡിഷൻ ടെസ്റ്റിന് ശേഷം റോൾ ഇല്ലെന്ന് പറഞ്ഞെന്നുമാണ് രഞ്ജിത്ത് മറുപടി നൽകിയത്. 15 വർഷം മുമ്പ് നടന്ന കാര്യങ്ങള്‍ വ്യക്തമായി ഓർക്കുന്നുണ്ടെന്നും ശ്രീലേഖ മിത്ര പാലേരി മാണിക്യത്തിന്റെ ഓഡീഷന് വന്നിരുന്നുവെന്നും കഥാപാത്രത്തിന് അനുയോജ്യം അല്ലാത്തത് കൊണ്ട് പരിഗണിക്കാനാകില്ലെന്ന് പറഞ്ഞെന്നും രഞ്ജിത്ത് വിവരിച്ചു. നടിയോട് മോശമായി പെരുമാറിയിട്ടില്ലെന്നും ആരുടെ ബുദ്ധിയും കുബുദ്ധിയും ആണ് ഈ ആരോപണത്തിന് പിന്നിലെന്ന് അറിയില്ലെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.
എറണാകുളത്ത് തന്‍റെ ഫ്ലാറ്റില്‍ വെച്ചാണ് നടിയെ കണ്ടതെന്നും ഒപ്പം ശങ്കർ രാമകൃഷ്ണനും രണ്ട് അസിസ്റ്റന്റ്സും ഉണ്ടായിരുന്നെന്നും രഞ്ജിത്ത് വിവരിച്ചു. ശങ്കർ രാമകൃഷ്ണനാണ് ശ്രീലേഖ മിത്രയോട് കഥ പറഞ്ഞത്. കഥ കേട്ട് നടി എക്സൈറ്റഡ് ആയെന്നും കഥാപാത്രത്തിന്‍റെ കാര്യത്തിൽ ആശയക്കുഴപ്പം ഉണ്ടായതോടെയാണ് ഒഴിവാക്കിയതെന്നും സംവിധായകൻ വിശദീകരിച്ചു. ഇക്കാര്യം അറിയിച്ച ശങ്കർ രാമകൃഷ്ണനോട് നടി രോഷത്തോടെയാണ് പ്രതികരിച്ചതെന്നും രഞ്ജിത്ത് പറഞ്ഞു. മുടിയിൽ തൊട്ടു എന്നതടക്കമുള്ള മോശമായി പെരുമാറിയെന്ന ആരോപണങ്ങൾ യാഥാർത്ഥ്യമല്ലെന്നും രഞ്ജിത്ത് കൂട്ടിച്ചേർത്തു.
അതേസമയം നടിയുടെ ആരോപണത്തിന് പിന്നാലെ രഞ്ജിത്തിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് രഞ്ജിത്തിനെ മാറ്റണമെന്നും നടിയുടെ ആരോപണം അന്വേഷിക്കണമെന്നും കെ പി സി സി അധ്യക്ഷൻ കെ സുധാകരനടക്കമുള്ളവർ ആവശ്യപ്പെട്ടിട്ടുണ്ട്. ശ്രീലേഖ മിത്ര നടത്തിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ ആർ വൈ എഫ് പ്രവർത്തകർ സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. രഞ്ജിത്തിനെ അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിനിടെ രഞ്ജിത്തിന്റെ കോലം കത്തിക്കുകയും ചെയ്തു.