രണ്‍ജിത്ത് ശ്രീനിവാസന്‍ വധക്കേസ്: ജഡ്ജ് വി ജി ശ്രീദേവിക്ക് പൊലീസ് സുരക്ഷ

ആലപ്പുഴ: രണ്‍ജിത്ത് ശ്രീനിവാസന്‍ വധക്കേസില്‍ 15 പ്രതികള്‍ക്കും വധശിക്ഷ വിധിച്ച മാവേലിക്കര അഡീ. സെഷന്‍സ് ജഡ്ജ് വി ജി ശ്രീദേവിക്ക് പൊലീസ് സുരക്ഷ. സമൂഹമാധ്യമങ്ങളിലൂടെയുള്ള ഭീഷണികളെ തുടര്‍ന്നാണ് ജഡ്ജിക്ക് പൊലീസ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. രണ്‍ജിത്ത് ശ്രീനിവാസന്‍ വധക്കേസില്‍ ആദ്യഘട്ട വിചാരണ നേരിട്ട 15 പ്രതികള്‍ക്കും കോടതി ഇന്നലെയാണ് വധശിക്ഷ വിധിച്ചത്. ഇതിനു പിന്നാലെ ശിക്ഷ വിധിച്ച ജഡ്ജിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ ഭീഷണികളുയര്‍ന്നിരുന്നു.

ഭീഷണിയെത്തുടര്‍ന്നാണ് ജഡ്ജ് വി ജി ശ്രീദേവിക്ക് പൊലീസ് സുരക്ഷയേര്‍പ്പെടുത്തിയത്. ക്വാര്‍ട്ടേഴ്സില്‍ എസ് ഐ അടക്കം അഞ്ച് പൊലീസുകാരുടെ കാവല്‍ ഏര്‍പ്പെടുത്തി. ആദ്യഘട്ട കുറ്റപത്രത്തില്‍ ഉള്‍പ്പെട്ട 15 പ്രതികളും കുറ്റക്കാരാണെന്നും കൊലപാതകത്തിലും ഗൂഡാലോചനയിലും ഒരുപോലെ പങ്കുള്ളവരാണെന്നും ഈ മാസം 20ന് ജഡ്ജി വിജി ശ്രീദേവി വിധി പ്രഖ്യാപിച്ചു. 25 ന് ശിക്ഷാവിധിയില്‍ പ്രതികള്‍ക്ക് പറയാനുള്ളത് കൂടി കേട്ടിരുന്നു. ഇതിനുശേഷമാണ് കോടതി അന്തിമ ശിക്ഷാ വിധി പ്രഖ്യാപിച്ചത്.