സാഹചര്യം വഷളാകുന്നു, പാകിസ്ഥാനില്‍ ചില ബൂത്തുകളില്‍ റീപോളിംഗ്

ഇസ്ലാമാബാദ്: സംഭവ ബഹുലമായ പാകിസ്ഥാന്‍ തിരഞ്ഞെടുപ്പിലെ ആകെ കുഴഞ്ഞുമറിഞ്ഞ ഫലം വീണ്ടും തിരഞ്ഞെടുപ്പിലേക്ക് അധികാരികളെ പ്രേരിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. ഇമ്രാന്‍ ഖാന്റെ പാകിസ്ഥാന്‍-തെഹ്രീകെ-ഇ-ഇന്‍സാഫും (പിടിഐ) മറ്റ് പാര്‍ട്ടികളും പൊതുതിരഞ്ഞെടുപ്പില്‍ കൃത്രിമം നടത്തിയെന്നാരോപിച്ച് പ്രതിഷേധം ഉയര്‍ത്തിയ സാഹചര്യത്തില്‍, ചില പോളിംഗ് സ്റ്റേഷനുകളില്‍ വീണ്ടും പോളിംഗ് നടത്താന്‍ പാകിസ്ഥാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ (ഇസിപി) ഉത്തരവിട്ടു.

ഫെബ്രുവരി 15 നാണ് റീപോളിംഗ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. പത്തോളം സീറ്റുകളുടെ വോട്ടെണ്ണല്‍ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്, ഇമ്രാന്‍ ഖാന്റെ പിന്തുണയുള്ള സ്വതന്ത്രരും നവാസ് ഷെരീഫിന്റെ പാര്‍ട്ടിയും ഇനിയും പരാജയം സമ്മതിക്കാതെ വിജയം മുറുകെ പിടിക്കുമ്പോള്‍ ആരും വിട്ടുകൊടുക്കാത്ത സാഹചര്യമാണ് പാകിസ്ഥാനെ ഇപ്പോള്‍ നയിക്കുന്നത്.

സാമ്പത്തിക പ്രതിസന്ധിയും തീവ്രവാദവും തീവ്രമായി ധ്രുവീകരിക്കപ്പെട്ട രാഷ്ട്രീയ അന്തരീക്ഷവും ആകെ താറുമാറാക്കിയ പാക് മണ്ണില്‍ ഫെബ്രുവരി 8 നാണ് ഒരു പൊതു തെരഞ്ഞെടുപ്പ് നടന്നത്. 241 ദശലക്ഷം ജനങ്ങളുള്ള പാകിസ്ഥാനിലെ പൊതുതെരഞ്ഞെടുപ്പിലെ കൃത്രിമത്വവും വഞ്ചനയും സംബന്ധിച്ച അവകാശവാദങ്ങളില്‍ യുഎസും യുകെയും ഉള്‍പ്പെടെ ആശങ്ക പ്രകടിപ്പിക്കുകയും സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിന് ആഹ്വാനം ചെയ്യുകയും ചെയ്തു. രാജ്യത്ത് സുഗമവും ജനാധിപത്യപരവുമായ പ്രക്രിയ നടക്കാന്‍ ആവശ്യപ്പെടുന്നതോടൊപ്പം ആരോപണങ്ങള്‍ സമഗ്രമായി അന്വേഷിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.

പാക്കിസ്ഥാനിലെ എല്ലാ സ്ഥാപനങ്ങളും ജനങ്ങളുടെ ഉത്തരവിനെ മാനിക്കണമെന്ന് ഇമ്രാന്‍ ഖാന്റെ അഭിഭാഷകന്‍ കൂടിയായ പിടിഐ ചെയര്‍മാന്‍ ഗോഹര്‍ അലി ഖാന്‍ പറഞ്ഞത്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ തന്റെ പാര്‍ട്ടിയെ പ്രസിഡന്റ് ആരിഫ് അല്‍വി ക്ഷണിക്കുമെന്നും ജയിലില്‍ കഴിയുന്ന ഇമ്രാന്‍ ഖാന്‍ രാജ്യത്തിന്റെ അടുത്ത പ്രധാനമന്ത്രിയെ തീരുമാനിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ശനിയാഴ്ച രാത്രിയോടെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നില്ലെങ്കില്‍ ഞായറാഴ്ച റിട്ടേണിംഗ് ഓഫീസറുടെ ഓഫീസുകള്‍ക്ക് പുറത്ത് പി.ടി.ഐ സമാധാനപരമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം ഇന്നലെ പറഞ്ഞിരുന്നു. പാക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നതനുസരിച്ച്, പിടിഐ പിന്തുണച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ 100-ലധികം സീറ്റുകള്‍ നേടി, 72 സീറ്റുകള്‍ നേടിയ ഷെരീഫിന്റെ പി.എം.എല്‍-എന്നിനേക്കാള്‍ വളരെ മുന്നിലാണ്. കൊല്ലപ്പെട്ട പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ മകന്‍ ബിലാവല്‍ ഭൂട്ടോ സര്‍ദാരിയുടെ നേതൃത്വത്തിലുള്ള പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) 54 സീറ്റുകളും നേടിയിട്ടുണ്ട്. മറ്റ് ചെറിയ പാര്‍ട്ടികള്‍ 27 സീറ്റുകളും നേടിയിട്ടുണ്ട്.

പാകിസ്ഥാനില്‍ അപൂര്‍ണമായി മാത്രമേ ഇതുവരെ ഫലം പ്രഖ്യാപിച്ചിട്ടുള്ളു എന്നതും ശ്രദ്ധേയമാണ്.
അതേസമയം, തങ്ങളുടെ നിയോജകമണ്ഡലങ്ങളില്‍ കൃത്രിമം നടന്നുവെന്നാരോപിച്ച് പിടിഐ, പിപിപി, പിഎംഎല്‍-എന്‍ എന്നീ പാര്‍ട്ടികള്‍ വിവിധ കോടതികളില്‍ ഹര്‍ജികള്‍ സമര്‍പ്പിച്ചിട്ടുണ്ട്. നേരത്തെ വിജയികളായി പ്രഖ്യാപിക്കപ്പെട്ട സ്ഥാനാര്‍ത്ഥികളെ പിന്നീട് പരാജയപ്പെട്ടതായി അറിയിക്കുകയായിരുന്നുവെന്ന വാദവും പാര്‍ട്ടികള്‍ ഉന്നയിക്കുന്നുണ്ട്.

More Stories from this section

family-dental
witywide