
അറ്റ്‌ലാൻ്റ: ജോർജിയയിലെ ഒരു ഹൈസ്‌കൂളിലുണ്ടായ വെടിവയ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ജോർജിയയിലെ വിൻഡറിലെ അപലാച്ചി ഹൈസ്‌കൂളിലാണ് വെടിവയ്പ്പുണ്ടായത്. നാല് പേർക്ക് പരുക്കേറ്റതായി എംഎസ്എൻബിസി റിപ്പോർട്ട് ചെയ്തു.
സംഭവത്തിൽ ഒരു പ്രതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് ബാരോ കൗണ്ടി ഷെരീഫ് ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു. സംഭവം നിയന്ത്രണവിധേയമാണെന്നും ഉച്ചയോടെ വിദ്യാർത്ഥികളെ വീട്ടിലേക്ക് വിട്ടയക്കുകയാണെന്നും ബാരോ കൗണ്ടി സ്‌കൂൾ വക്താവ് പറഞ്ഞു.
“ഏകദേശം രാവിലെ 10:23 വെടിവയ്പ്പ് സംബന്ധിച്ച് ഫോൺ വരികയും ഒന്നിലധികം നിയമ നിർവ്വഹണ ഏജൻസികളിലെ ഉദ്യോഗസ്ഥരെയും ഫയർ/ഇഎംഎസ് ഉദ്യോഗസ്ഥരെയും ഹൈസ്കൂളിലേക്ക് അയക്കുകയും ചെയ്തു,” ഷെരീഫ് ഓഫീസ് പറഞ്ഞു.
പ്രാദേശിക നിയമപാലകരെ പിന്തുണയ്ക്കുന്നതിനായി അറ്റ്ലാൻ്റയിലെ എഫ്ബിഐ ഫീൽഡ് ഓഫീസ് ഹൈസ്കൂളിലേക്ക് ഏജൻ്റുമാരെ അയച്ചതായി ഓഫീസിൻ്റെ വക്താവ് ജെന്ന സെല്ലിറ്റോ പറഞ്ഞു.