ട്രാന്‍സ്ജെന്‍ഡര്‍ തൊഴില്‍ സംവരണം; ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിനെ കക്ഷി ചേര്‍ത്ത് ഹൈക്കോടതി

കൊച്ചി: വിദ്യാഭ്യാസ, തൊഴില്‍ മേഖലകളില്‍ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന് സംവരണം ആവശ്യപ്പെടുന്ന ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാറിനെ കക്ഷി ചേര്‍ത്ത് ഹൈക്കോടതി. സുപ്രീം കോടതി ഉത്തരവുണ്ടായിട്ടും സംസ്ഥാന സര്‍ക്കാറും പിഎസ്‌സിയും സംവരണം നടപ്പാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ട്രാന്‍സ്ജെന്‍ഡര്‍ ഉദ്യോഗാര്‍ഥി നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.

2014-ലെ നാഷണല്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റിയും കേന്ദ്ര സര്‍ക്കാറും തമ്മിലെ കേസില്‍ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗവും സ്ത്രീ, പുരുഷന്‍ എന്നിവ പോലെ പ്രത്യേക വിഭാഗമായി കണക്കാക്കേണ്ട ജന സമൂഹമാണെന്നും സംവരണത്തിന് അര്‍ഹതയുണ്ടെന്നും സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഈ ഉത്തരവ് സംസ്ഥാനത്ത് നടപ്പാക്കിയിട്ടില്ല. നിലവില്‍ വിദ്യാഭ്യാസ മേഖലയില്‍ താല്‍ക്കാലിക ക്ലസ്റ്റര്‍ കോഓര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുകയാണ് ഹര്‍ജിക്കാരി.

അധ്യാപക തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള എല്ലാ യോഗ്യതയും ഉണ്ട്. എന്നാല്‍, പി എസ് സി വിജ്ഞാപനം പുറപ്പെടുവിക്കുന്നത് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് സീറ്റുകള്‍ നീക്കിവെക്കാതെയാണ്. പി എസ് സിയുടെ റാങ്ക് ലിസ്റ്റില്‍ ഇതുവരെ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ ഉള്‍പ്പെട്ടിട്ടില്ല. കേസില്‍ എതിര്‍ കക്ഷികളായ സംസ്ഥാന സര്‍ക്കാറിന്റേയും പിഎസ്‌സിയുടേയും വിശദീകരണവും കോടതി തേടി.