
ലോസ് ആഞ്ജലസ്: യു എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയായി മത്സരിക്കുന്ന മുൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനെ കടന്നാക്രമിച്ച് വിഖ്യാത ഹോളിവുഡ് താരം റോബർട്ട് ഡി നീറോ രംഗത്ത്. ട്രംപ് വെറും കോമാളിയെന്ന് റോബർട്ട് ഡി നീറോ അഭിപ്രായപ്പെട്ടു. അമേരിക്കയെ നശിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്നും നീറോ ആരോപിച്ചു. നവംബറിലെ തെരഞ്ഞെടുപ്പിൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാൽ സ്വേച്ഛാധിപതി ആയി ട്രംപ് മാറുമെന്നും ഡി നീറോ പറഞ്ഞതായി പ്രശസ്ത മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ന്യൂയോർക്ക് സിറ്റിയിൽ നടന്ന ഫ്രാൻസിസ് ഫോർഡ് കൊപ്പോളയുടെ ‘മെഗലോപോളിസ്’ സിനിമയുടെ പ്രീമിയർ ഷോയുടെ വേദിയിലാണ് ഹോളിവുഡ് ഇതിഹാസ താരം ട്രംപിനെതിരെ രൂക്ഷ വിമർശനം നടത്തിയത്. ഡൊണാൾഡ് ട്രംപ് ഈ ചിത്രം സംവിധാനം ചെയ്യുന്നതായി സങ്കൽപ്പിക്കൂ എന്നു പറഞ്ഞുകൊണ്ടാണ് ഡി നീറോ വിമർശനം ആരംഭിച്ചത്.
അയാൾക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്നും, ട്രംപിന് ഒന്നിനെയും ഒരുമിച്ച് കൊണ്ടുപോകാനുള്ള കഴിവില്ലെന്നും ഡി നീറോ പറഞ്ഞു. രാജ്യത്തെ നശിപ്പിക്കാനാണ് ട്രംപ് ആഗ്രഹിക്കുന്നതെന്നും ഘടനയുള്ള ഒന്നും ചെയ്യാൻ അദ്ദേഹത്തിന് കഴിവില്ലെന്നും ഡി നീറോ കൂട്ടിച്ചേർത്തു. ട്രംപിന്റെ മുഖത്ത് അടിക്കണമെന്ന് താരം നേരത്തേ പറഞ്ഞത് വൻ വിവാദത്തിന് വഴി തെളിച്ചിരുന്നു.











