
ന്യൂഡല്‍ഹി: റബര്‍ നയം മാറ്റണം എന്ന ആവശ്യവുമായി കേരള കോണ്‍ഗ്രസ്- എം ചെയര്‍മാന്‍ ജോസ് കെ. മാണി എംപി. റബർ കര്‍ഷകര്‍ക്ക് ന്യായവില ലഭിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ ഇറക്കുമതി നയങ്ങളിലും ആഗോള കരാറുകളിലും മാറ്റങ്ങള്‍ വരുത്തുന്നതിനുള്ള നയപരമായ തീരുമാനം വേണമെന്നും റബറിന് അടിസ്ഥാനവില പ്രഖ്യാപിക്കണമെന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു. പാര്‍ലമെന്റ് സമ്മേളനത്തിനു മുന്നോടിയായി കേന്ദ്രസര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.
റബര്‍ വില പൂര്‍ണമായും നിശ്ചയിക്കുന്നത് കേന്ദ്രനയങ്ങളുടെ അടിസ്ഥാനത്തിലാണ്. 2011ല്‍ 250 രൂപയോളം വിലയുണ്ടായിരുന്ന റബറിന്റെ വില കഴിഞ്ഞ പത്തു വര്‍ഷം കൊണ്ട് 140 രൂപയിലേക്ക് കൂപ്പുകുത്തി. റബര്‍ വിലയിടിവ് പരിഹരിക്കുന്നതിനുള്ള യാതൊരു സഹായങ്ങളും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് പത്തു വര്‍ഷക്കാലമായി ഉണ്ടാകുന്നില്ല. കേന്ദ്രബജറ്റില്‍ റബറിന് അടിസ്ഥാന വില പ്രഖ്യാപിച്ചു കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കണമെന്ന് ജോസ് കെ. മാണി നിര്‍ദേശിച്ചു.
വന്യമൃഗ ആക്രമണങ്ങളില്‍നിന്നും വന്യമൃഗങ്ങളിലൂടെ പടരുന്ന മാരക രോഗങ്ങളില്‍നിന്നും ജനങ്ങള്‍ക്കു സംരക്ഷണം ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വനമേഖലയുടെ സമീപപ്രദേശങ്ങള്‍ക്കു പുറമെ ജനവാസകേന്ദ്രങ്ങളിലേക്കുകൂടി വനൃമൃഗങ്ങള്‍ കടന്നുവന്ന് സാധാരണക്കാരെ ആക്രമിക്കുന്നതു പതിവായിട്ടുണ്ട്. നിരവധി പേര്‍ കൊല്ലപ്പെട്ടു. ജനങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ ജീവല്‍പ്രശ്‌നമായി ജനവാസമേഖലകളിലെ വന്യമൃഗ ആക്രമണം മാറിയിരിക്കുന്നു. നഗരപ്രദേശങ്ങളിലും വന്യജീവികള്‍ സ്ഥിരമായി എത്തുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്.
ഇതിനുപുറമെ കോവിഡ് പോലുള്ള മാരകമായ സൂനോട്ടിക് വൈറസ് വന്യമൃഗങ്ങളിലൂടെ മനുഷ്യരില്‍ പിടിപെടാന്‍ സാധ്യതയുണ്ടെന്ന പഠനറിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. വന്യമൃഗ ആക്രമണം തടയാനും മനുഷ്യര്‍ക്ക് പൂര്‍ണസംരക്ഷണം കൊടുക്കാനുമായി 1972ലെ വന്യജീവി സംരക്ഷണ നിയമത്തില്‍ അടിയന്തര ഭേദഗതിക്കു കേന്ദ്രം നടപടിയെടുക്കണമെന്നും ജോസ് കെ.മാണി യോഗത്തില്‍ ആവശ്യപ്പെട്ടു.