
കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പുകാലത്ത് മഹാ ഓഫറുമായെത്തിയ ട്വൻ്റി ട്വൻ്റി പാർട്ടിയുടെ കിഴക്കമ്പലത്തെ മെഡിക്കല്‍ സ്റ്റോര്‍ ജില്ലാ കളക്ടര്‍ അടച്ചുപൂട്ടി. കിഴക്കമ്പലം ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റിനോട് ചേര്‍ന്നാണ് ഇക്കഴിഞ്ഞ 23 ന് 80 ശതമാനം വരെ വിലക്കുറവില്‍ മരുന്ന് വില്‍പ്പനയുമായി മെഡിക്കല്‍ സ്റ്റോർ പ്രവർത്തനമാരംഭിച്ചത്. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ വന്നതിന് ശേഷം ആരംഭിച്ചതാണെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് മെഡിക്കൽ സ്റ്റോർ കളക്ടർ അടച്ചുപൂട്ടിച്ചത്.
കിഴക്കമ്പലം സ്വദേശികളായ രണ്ട് പേരുടെ പരാതിയെ തുടര്‍ന്നാണ് ജില്ലാ കളക്ടര്‍ വിഷയത്തില്‍ ഇടപെട്ടത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ട്വൻ്റി ട്വൻ്റിയുടെ ചിഹ്നം തന്നെയാണ് മെഡിക്കല്‍ സ്റ്റോറിലും ഭക്ഷ്യസുരക്ഷ മാര്‍ക്കറ്റിലേതെന്നും കളക്ടർ കണ്ടെത്തിയിരുന്നു. ബില്ലിലുൾപ്പെടെ പാര്‍ട്ടി ചിഹ്നം കണ്ടെത്തിയതോടെയാണ് മെഡിക്കൽ സ്റ്റോർ ജില്ലാ കളക്ടര്‍ അടപ്പിച്ചത്. ഈ മാസം 23 -ാം തിയതി ട്വന്‍റി ട്വന്‍റി പാർട്ടി നേതാവ് സാബു എം ജേക്കബാണ് മെഡിക്കല്‍ സ്റ്റോര്‍ ഉദ്ഘാടനം ചെയ്തത്. മെഡിക്കൽ സ്റ്റോറുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യണമെന്നും ട്വന്‍റി ട്വന്‍റിയോട് കളക്ടർ ഉത്തരവിട്ടിട്ടുണ്ട്. പെരുമാറ്റച്ചട്ടം നിലവില്‍ വന്നശേഷമാണ് മെഡിക്കല്‍ സ്റ്റോര്‍ ആരംഭിച്ചതെന്നും ഇത് വോട്ടര്‍മാരെ സ്വാധീനിക്കുമെന്നും വ്യക്തമാക്കിയാണ് നടപടി സ്വീകരിച്ചതെന്ന് റിട്ടേണിങ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു.
Sabu M Jacob Twenty Twenty Party big offer medical store closed by Collector