
കൊല്‍ക്കത്ത: പീഡനപരാതിയിലും അനധികൃത ഭൂമി കയ്യേറ്റത്തിലും ഏറെ ചര്‍ച്ചയാകുകയും മമത സര്‍ക്കാരിന് തലവേദന സൃഷ്ടിക്കുകയും ചെയ് പശ്ചിമബംഗാളിലെ സന്ദേശ് ഖാലി വിവാദത്തില്‍ ട്വിസ്റ്റ്. പീഡന പരാതി നല്‍കിയ യുവതികളിലൊരാള്‍ പരാതി വ്യാജമാണെന്ന് ആരോപിച്ച് ബിജെപിക്ക് എതിരെ രംഗത്തെത്തി. ബി.ജെ.പി.യുമായി ബന്ധമുള്ളവര്‍ തന്നെ ഒരു ശൂന്യമായ വെള്ള പേപ്പറില്‍ ഒപ്പിടീച്ചെന്നും തുടര്‍ന്ന് തന്റെ പേരില്‍ വ്യാജ ബലാത്സംഗ പരാതി എഴുതി നല്‍കുകയും ചെയ്തെന്നാണ് യുവതിയുടെ വെളിപ്പെടുത്തല്‍.
തെരഞ്ഞെടുപ്പുകാലത്ത് സന്ദേശ്ഖാലി വിഷയം ഉയര്‍ത്തിക്കാട്ടി ഭരണകക്ഷിയായ തൃണമൂലിനെ മുള്‍മുനയില്‍ നിര്‍ത്തിയ ബി.ജെ.പിയ്ക്ക് തിരിച്ചടിയായിരിക്കുകയാണ് ഈ പുതിയ സംഭവവികാസം. ദേശീയ വനിതാ കമ്മീഷനിലെ ഒരു സംഘം ദ്വീപ് സന്ദര്‍ശിച്ച ദിവസം പിയാലി എന്ന സ്ത്രീ പരാതികള്‍ നല്‍കുവാന്‍ വിളിച്ചതിനെത്തുടര്‍ന്ന് 100 ദിവസത്തെ തൊഴില്‍ പദ്ധതിയുടെ ഭാഗമായി ഞങ്ങള്‍ക്ക് പണം ലഭിച്ചിട്ടില്ലെന്ന് താന്‍ അവരോട് പറഞ്ഞു. തുടര്‍ന്ന് തന്നെക്കൊണ്ട് ഒരു വെള്ള പേപ്പറില്‍ ഒപ്പിടീച്ചുവെന്നും യുവതി വ്യക്തമാക്കി. പ്രാദേശിക തൃണമൂല്‍ നേതാക്കള്‍ ബലാത്സംഗം ചെയ്തതായി ആരോപിക്കുന്ന സ്ത്രീകളുടെ പട്ടികയില്‍ താനും ഉണ്ടെന്ന് പിന്നീടാണ് അറിഞ്ഞതെന്നും അവര്‍ പറഞ്ഞു. തന്നെ ആരും പീഡിപ്പിച്ചിട്ടില്ലെന്നും പരാതി വ്യാജമാണെന്നുമാണ് യുവതി പറയുന്നത്. പിയാലിക്കെതിരെ രംഗത്ത് വന്നതിന് ഇപ്പോള്‍ ഭീഷണികള്‍ നേരിടുന്നുണ്ടെന്ന് യുവതിയും കുടുംബവും ആരോപിക്കുന്നു.