
ന്യൂയോർക്കിലെ ടൈംസ് ടൈംസ് സ്ക്വയർ ശനിയാഴ്ച വളരെ വ്യത്യസ്തവും എന്നാൽ വർണാഭവുമായ ഒരു പെൺപരിപാടിക്കു സാക്ഷ്യം വഹിച്ചു. ആറു മീറ്ററിൽ നീണ്ടു നിവർന്ന് കിടക്കുന്ന നിറങ്ങളുടേയും കലയുടേയും ചാരുതയേറ്റുന്ന ,സാംസ്കാരിക വൈവിധ്യവും പൈതൃകവും വിളിച്ചറിയിക്കുന്ന സാരി എന്ന വസ്ത്രമായിരുന്നു താരം.
ടൈംസ് സ്‌ക്വയറിൽ ‘സാരി ഗോസ് ഗ്ലോബൽ’ എന്ന സാരി മഹോൽസവമാണ് അരങ്ങേറിയത്. ഇന്ത്യൻ – അമേരിക്കൻ സമൂഹത്തിൽ നിന്നുള്ള 500-ലധികം സ്ത്രീകളും സാരി ഇഷ്ടപ്പെടുന്ന മറ്റ് 9 രാജ്യങ്ങളിൽ നിന്നുള്ളവരും പരിപാടിയിൽ പങ്കെടുത്തു. ബംഗ്ലദേശ്, നേപ്പാൾ, യുകെ, യുഎസ്എ, യുഎഇ, ഉഗാണ്ട, ട്രിനിഡാഡ്, ഗയാന എന്നീ രാജ്യങ്ങളിലെ സ്ത്രീകളും സാരിയണിഞ്ഞെത്തി. അവർ ഒരുമിച്ച് പാടുകയും നൃത്തം വയ്ക്കുകയും ചെയ്തു. അതതു ദേശത്തിന്റെ പതാകയും അവിടെ അണിനിരന്നു. ഒരു സാരി വാക്കത്തോണും നടന്നു.
ആഗോള പരിപാടികളിലൂടെ ഇന്ത്യയിലെ ഗ്രാമീണ കൈത്തറി കരകൗശലത്തൊഴിലാളികളെ പിന്തുണയ്ക്കുന്ന ‘ബ്രിട്ടീഷ് വിമൻ ഇൻ സാരീസ്’ എന്ന സംഘടനയും പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി പ്രവർത്തനം നടത്തുന്ന സംഘടനയായ ഉമയും ചേർന്നാണ് പരിപാടി നടത്തിയത്.
Saree Goes Global Program At New York Times Square















