
ബർലിൻ: ജർമനിയിലെ മഗ്‌ഡെബർഗിലെ തിരക്കേറിയ ക്രിസ്‌മസ് മാർക്കറ്റിലേക്ക് വാഹനമോടിച്ച് അഞ്ച് പേർ കൊല്ലപ്പെടുകയും 200-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌ത സംഭവത്തിൽ പ്രതിയായ തലേബ് അൽ-അബ്ദുൽ മോഹ്‌സനെക്കുറിച്ച് സൗദി അറേബ്യ ജർമ്മനിക്ക് ഒന്നിലധികം തവണ മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ട്. ഇയാളെ പരിശോധന നടത്തണമെന്ന് സൗദി അറിയിച്ചിരുന്നു. സൗദിയിൽ ജനിച്ച മനശാസ്ത്രജ്ഞനായ 50 കാരനായ പ്രതിയെ കഴിഞ്ഞ വെള്ളിയാഴ്ച ആക്രമണം നടന്ന സ്ഥലത്ത് വെച്ച് അറസ്റ്റ് ചെയ്തിരുന്നു. 2023 മുതൽ അൽ അബ്ദുൾമോഹ്‌സൻ്റെ തീവ്രവാദ വീക്ഷണങ്ങളും സാധ്യതയുള്ള ഭീഷണികൾ പുറപ്പെടുവിച്ചിരുന്നതായി ജർമനിക്ക് മുന്നറിയിപ്പുകൾ നൽകിയതായി സൗദി അധികൃതർ വെളിപ്പെടുത്തി.
ഇതിൽ മൂന്ന് മുന്നറിയിപ്പുകൾ ജർമ്മനിയുടെ രഹസ്യാന്വേഷണ വിഭാഗത്തിനും ഒന്ന് ബെർലിനിലെ വിദേശകാര്യ മന്ത്രാലയത്തിനും അയച്ചു. ജർമ്മൻ അധികൃതരിൽ നിന്ന് പ്രതികരണമൊന്നും ഉണ്ടായിട്ടില്ലെന്ന് സൗദി അവകാശപ്പെടുന്നു. ഈ അശ്രദ്ധ ജർമ്മനിയുടെ രഹസ്യാന്വേഷണ, നിയമ നിർവ്വഹണ സംവിധാനങ്ങളുടെ ഫലപ്രാപ്തിയെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തി. ജർമ്മനിക്കെതിരായ ഭീഷണികളും തീവ്ര വലതുപക്ഷ ഗൂഢാലോചന സിദ്ധാന്തങ്ങൾക്കുള്ള പിന്തുണയും ഉൾപ്പെടുന്ന അൽ-അബ്ദുൽമോഹ്‌സൻ്റെ പ്രകോപനപരമായ സോഷ്യൽ മീഡിയ പോസ്റ്റുകളും അധികൃതർ അവഗണിച്ചു.
സൗദിയിൽ നിന്ന് ആളുകളെ കടത്തുന്നതിൽ ഇയാൾക്ക് പങ്കുണ്ടെന്നാരോപിച്ച് ഇയാളെ വിട്ടുകിട്ടണമെന്നും സൗദി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, വിട്ടു നൽകില്ലെന്നാണ് അന്ന് ജർമനി അറിയിച്ചു.
Saudi warned germany over Taleb extremism