
ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്രയെ പാർലമെന്റിൽനിന്ന് പുറത്താക്കിയ നടപടിയെ ചോദ്യം ചെയ്തുള്ള ഹർജിയിൽ സുപ്രീം കോടതി ലോക്‌സഭാ സെക്രട്ടേറിയറ്റിന്റെ മറുപടി തേടി. മഹുവ സമർപ്പിച്ച ഹർജി കോടതി മാർച്ച് 11-ലേക്ക് മാറ്റി.
പാർലമെന്റിൽ നിന്ന് പുറത്താക്കിയതിനെതിരെയാണ് മഹുവ മൊയ്ത്ര ഹർജി നൽകിയത്. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ് വി ഭാട്ടി എന്നിവരടങ്ങി ബെഞ്ചാണ് ഹർജി പരിഗണിച്ചത്. മഹുവയുടെ ഹര്‍ജി വിശദമായി പരിശോധിക്കുമെന്ന് കോടതി പറഞ്ഞു. എന്നാൽ, സഭാനടപടികളില്‍ പങ്കെടുക്കാന്‍ മഹുവയ്ക്ക് കോടതി അനുവാദം നല്‍കിയില്ല.
ലോക്‌സഭാ സെക്രട്ടറി ജനറലിനുവേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഹാജരായി. ലോക്‌സഭാ സെക്രട്ടറി ജനറലിന് നോട്ടീസ് അയക്കരുതെന്ന തുഷാര്‍ മേത്തയുടെ ആവശ്യം കോടതി നിരാകരിച്ചു.
മുതിര്‍ന്ന അഭിഭാഷകനായ മനു അഭിഷേക് സിങ്‌വിയാണ് മഹുവ മൊയ്ത്രയ്ക്കുവേണ്ടി ഹാജരായത്. എത്തിക്‌സ് കമ്മിറ്റിയുടെ കണ്ടെത്തലുകളില്‍ തന്റെ ഭാഗം പറയാന്‍ സഭയില്‍ അനുമതി നിഷേധിച്ചെന്ന് മഹുവ മൊയ്ത്ര ഹര്‍ജിയില്‍ പറഞ്ഞു.
ചോദ്യത്തിന് പകരം കോഴ എന്ന ആരോപണത്തിലാണ് ലോക്‌സഭയിൽ നിന്നും മഹുവയെ സ്പീക്കർ ശബ്ദവോട്ടോടെ അയോഗ്യയാക്കിയത്. പാർലമെന്റിൽ അംഗങ്ങൾക്കു മുമ്പിൽ മഹുവ മൊയ്ത്രയുടെ വാദം കേൾക്കാൻ പോലും തയ്യാറാകാതെ എത്തിക്‌സ് കമ്മിറ്റിയുടെ മറപിടിച്ചായിരുന്നു പുറത്താക്കൽ നടപടി.
ഇന്ത്യ മുന്നണിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ പാർട്ടികൾ ഇതിനെതിരെ ശക്തമായി ശബ്ദിച്ചെങ്കിലും അത് കേൾക്കാാൻ തയ്യാറാകാതെ കൂടുതൽ പ്രതിപക്ഷ എംപിമാരെ സഭയിൽനിന്ന് സസ്‌പെൻഡ് ചെയ്യുന്ന കാഴ്ചയാണ് തുടർന്നുള്ള ദിവസങ്ങളിൽ സഭ സാക്ഷ്യം വഹിച്ചത്.